ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. മണിക്കൂറുകൾ നീണ്ട ചികിത്സയിലും അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ മറ്റ് മൂന്ന് വ്യോമ സേന ഉദ്യോഗസ്ഥരുടെ നില തൃപ്തികരമാണ്.
പൂഞ്ചിലെ ജാര വാലി ഗാലി മേഖലയിൽ ആയിരുന്നു വ്യോമസേനാംഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവിടേയ്ക്ക് കൂടുതൽ കര- വ്യോമ സേനാംഗങ്ങൾ എത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം മേഖലയിൽ തന്നെ ഭീകരർ തുടരുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഇവർക്കായി പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ഭീകരർക്കായി ജില്ലാ അതിർത്തിയിൽ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് വാഹന പരിശോധന നടത്തുന്നുണ്ട്.
ഇന്നലെ വൈകീട്ട് ആറേ കാലോടെയാണ് വ്യോമസേനാംഗങ്ങൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യുവരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ വർഷം ഡിസംബറിലും പൂഞ്ചിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. അന്ന് കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആയിരന്നു വെടിവയ്പ്പ്. ഇതിൽ നാല് സുരക്ഷാസേനാംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ഈ സംഘമാണ് ഇന്നലത്തെ ഭീകരാക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.
Discussion about this post