ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് : ജയശങ്കര്‍. പഴയ രാജാവിനെയും , തന്ത്രിയെയും , പൂജാരിരെയും കൈകാര്യം ചെയ്യാന്‍ കരുത്തുള്ളതാണ് ഈ സര്‍ക്കാരെന്നും , ശബരിമലയില്‍ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ വേണ്ടത് ചെയ്യുമെന്നും ഫേസ്ബുക്ക് പോസ്റ്റ് വഴി പരിഹസിക്കുന്നു .
രഹ്നയുക്കും , കവിതയ്ക്കും ദര്‍ശനം നിഷേധിച്ച പരികര്‍മ്മികളെ ഉടന്‍ തന്നെ പിരിച്ചുവിടുമെന്നും വേണ്ടി വന്നാല്‍ അകാരണമായി ശരണം വിളിക്കുന്നത് തന്നെ നിരോധിക്കുമെന്നും. ഇതൊന്നും പോരാതെ വന്നാല്‍ പട്ടാളത്തെ വിളിച്ചു മണ്ഡല പൂജയ്ക്ക് നടതുറക്കുമ്പോള്‍ ശബരിമലയില്‍ ടിയാനെന്മേന്‍ സ്ക്വയര്‍ ആവര്‍ത്തിക്കുമെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
താഴമൺ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതായത് സർക്കാരിന്റെ മാത്രം സ്വത്താണ്.
ക്ഷേത്രം പൂട്ടി താക്കോൽ കോന്തലയിൽ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കിൽ നടപ്പില്ല. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാൻ ഈ സർക്കാരിനു കരുത്തുണ്ട്.
സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷൻ കൊടുക്കുന്ന പ്രശ്നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.
പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച് കവിതയ്ക്കും രഹനയ്ക്കും ദർശനം നിഷേധിച്ച പരികർമികളെ ഉടൻ പിരിച്ചുവിടും. അകാരണമായി ശരണം വിളിക്കുന്നത് നിരോധിക്കും.
മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോൾ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കിൽ സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കില്ല. പട്ടാളത്തെ വിളിക്കും; ശബരിമലയിൽ ടിയാനെൻമെൻ സ്ക്വയർ ആവർത്തിക്കും.
Discussion about this post