വളരെ ചെറുപ്പത്തിൽ അതിർത്തികടന്ന് പാക്കിസ്ഥാനിൽ അകപ്പെട്ടുപോയ ശേഷം മൂന്നുവർഷം മുൻപ് ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുവന്ന ഗീത എന്ന പെൺകുട്ടി ഇന്ത്യയുടെ മകളാണെന്നും അവരെ തിരികെ പാക്കിസ്ഥാനിലേയ്ക്കയയ്ക്കില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. സംസാരിയ്ക്കാനും കേൾക്കാനുമുള്ള ശേഷിയില്ലാത്ത വ്യക്തിയാണ് ഗീത.
”ഗീത ഇന്ത്യയുടെ പുത്രിയാണ്. മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽപ്പോലും അവളെ തിരികെ അയയ്ക്കില്ല. ഇന്ത്യൻ ഗവണ്മെന്റ് അവളെ സംരക്ഷിയ്ക്കും. അവൾക്ക് വിവാഹപ്രായമായി. നല്ലൊരു വരനെ കണ്ടെത്തി വിവാഹം നടത്തേണ്ടതുള്ളതുകൊണ്ട് ഞങ്ങൾ അവളുടെ മാതാപിതാക്കളെ കണ്ടെത്താൻ കഠിനമായി ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്”-. സുഷ്മാ സ്വരാജ് പറഞ്ഞു.
എട്ടോളം ദമ്പതിമാർ തങ്ങളുടെ കാണാതായ മകളാണ് ഗീത എന്ന് കരുതി വന്നിരുന്നു. പക്ഷേ ഡീ എൻ ഏ പരീക്ഷണത്തിൽ ഇവരൊന്നും ഗീതയുടെ മാതാപിതാക്കളല്ല എന്ന് കണ്ടെത്തുകയായിരുന്നു.
2015ലാണ് ഗീതയെ തിരികെക്കൊണ്ടുവന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സഞ്ചരിയ്ക്കുന്ന സംഝോധ എക്സ്പ്രസ്സ് തീവണ്ടിയ്ക്കുള്ളിൽ നിന്ന് പാക്കിസ്ഥാൻ അതിർത്തിയിൽ വച്ച് പാക്കിസ്ഥാൻ പട്ടാളക്കാരാണ് ഏഴോ എട്ടോ വയസ്സു പ്രായമുള്ളപ്പോൾ ഗീതയെ കണ്ടെത്തിയത്. അന്ന് മുതൽ അവളെ തിരികെക്കൊണ്ടുവരാൻ ശ്രമം നടന്നിരുന്നത് ഫലപ്രദമായത് സുഷ്മാ സ്വരാജിന്റെ നേരിട്ടുള്ള ഇടപെടലിലാണ്.
ഗീതയ്ക്ക് ഒരു പങ്കാളിയെക്കണ്ടെത്താനും വിദേശകാര്യമന്ത്രാലയം തന്നെയാണ് നേരിട്ട് നടപടികളെടുക്കുന്നത്. ഗീതയെ വിവാഹം കഴിയ്ക്കുന്നതിനായി ബയോഡാറ്റകൾ സ്വീകരിയ്ക്കുന്നത് വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജിന്റെ പേർസണൽ സെക്രട്ടറി നേരിട്ടാണ് . ബയോഡാറ്റകൾ ഗീതയ്ക്ക് അയച്ചുകൊടുക്കുകയും ഇഷ്ടപ്പെട്ട ആൾക്കാരെ കാണാൻ അവസരമുണ്ടാക്കുകയും ചെയ്യും. ഇതുവരെ ഇരുപത്തിയഞ്ച് പേരോളം അപേക്ഷ അയച്ചിട്ടുണ്ടെന്നാണറിയുന്നത്. അപേക്ഷ അയച്ചവരിൽ ആർമി ഓഫീസർമാർ, എഞ്ചിനീയർമാർ, കൃഷിക്കാർ എല്ലാം ഉൾപ്പെടുന്നു. ആരേയും ഇതുവരെ തിരഞ്ഞെടുത്തതായി വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം താങ്ങായി സ്വന്തം അമ്മയെപ്പോലെതന്നെ ശ്രീമതി സുഷ്മാ സ്വരാജ് ഗീതയ്ക്കൊപ്പമുണ്ട്.
Discussion about this post