ശബരിമലയിലെ യുവതി പ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ചില ഹിന്ദുസമുദായ സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന വനിതാ മതില് ഇന്ന്
കാസര്‍കോഡുമുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റര്‍ ദേശീയപാതയുടെ പടിഞ്ഞാറുവശത്താണ് മതില് തീര്‍ക്കുന്നത്. മതിലില്‍ അമ്പതുലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം.
യുഡിഎഫും, ബിജെപിയും, എന്‍എസ്എസ് അടക്കമുള്ള സമുദായ സംഘടനകളും വനിതാ മതിലില്‍ പങ്കെടുക്കുന്നില്ല. അയ്യപ്പ ഭക്ത സംഘടനകളും ഹിന്ദു സംഘടനകളും വനിതാ മതിലിന് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
മൂന്നുമണിയോടെ വനിതകള്‍ ദേശീയപാതയിലെ വിവിധകേന്ദ്രങ്ങളിലെത്തും. നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില് തീര്‍ക്കുക. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളില്‍ യോഗം നടക്കും.
വനിതാ മതില് വലിയ വിജമാകുമെന്ന് സംഘാടകര്‍ പറയുന്നു. 31 ലക്ഷം പേരാണ് മതില് തീര്‍ക്കാന്‍ വേണ്ടി വരിക. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതലയുണ്ട്. വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് ഉള്‍പ്പടെ പുറ്ത്തിറക്കിയ സര്‍ക്കുലറുകള്‍ വിവാദമായി. ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ല എന്ന് മന്ത്രിമാര്‍ പറഞ്ഞിരുന്നുവെങ്കിലും കുടുംബശ്രീ, ആശ വര്‍ക്കര്‍, സര്‍ക്കാര്‍ വനിതാ ജീവനക്കാര്‍ എന്നിവരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. വലിയ തോതില്‍ പിരിവ് നടന്നുവെന്നും ആക്ഷേപമുണ്ട്.
ചില ഹിന്ദു സമുദായ സംഘടനകളെ മാത്രം വിളിച്ച് സംഘടിപ്പിച്ച വനിതാ മതില് വര്‍ഗ്ഗീയ മതിലാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ സ്ത്രീവിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നത് ഹിന്ദുമതത്തിലായതിനാലാണ് ഹിന്ദു സഘടനകളെ വിളിച്ചു ചേര്‍ത്ത് വനിതാ മതില് സംഘടിപ്പിച്ചതെന്ന വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. ശബരിമല വിഷയത്തിലാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. വനിതാ മതിലില്‍ അണിചേരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചിരുന്നെങ്കിലും ഇതില്‍ വിവിധ ശാഖകള്‍ക്ക് എതിര്‍പ്പുള്ളതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
Discussion about this post