ഇസ്രോയും ആഭ്യന്തരമന്ത്രാലയവും കൈകോർത്ത് അതിർത്തിരക്ഷയ്ക്ക് മാത്രമായി പുതിയ പ്രതിരോധ ഉപഗ്രഹം വിക്ഷേപിയ്ക്കാൻ തീരുമാനിച്ചു. കേന്ദ്ര അർദ്ധസൈനികവിഭാഗങ്ങൾക്ക് അതിർത്തിരക്ഷയ്ക്ക് തൽസമയ വിവരങ്ങളും ചിത്രങ്ങളും നൽകത്തക്ക ആധുനിക ഉപഗ്രഹസാങ്കേതികവിദ്യ ഇണക്കിച്ചേർത്ത പ്രതിരോധ ഉപഗ്രഹമാകും ഇസ്രോ ആഭ്യന്തരമന്ത്രാലയത്തിനായി ഉണ്ടാക്കി വിക്ഷേപിയ്ക്കുക എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതിർത്തിസുരക്ഷ, ദ്വീപു വികസനം, പ്രാവർത്തികാസൂത്രണം എന്നീ വിഷയങ്ങൾ പഠിയ്ക്കാൻ ആഭ്യന്തരമന്ത്രാലയം നിയമിച്ച ടാസ്ക് ഫോഴ്സിന്റെ നിർദ്ദേശപ്രകാരമാണ് ഈ ഉപഗ്രഹം വിക്ഷേപിയ്ക്കുന്നത്. ഉപഗ്രഹവിക്ഷേപണത്തിന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പച്ചക്കൊടി കാട്ടിയതായി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
ഇതിന്റെ ആദ്യഘട്ടമായി ഹൈറെഷല്യൂഷൻ ചായാഗ്രഹണത്തിനുള്ള സാങ്കേതികവിദ്യയും വാർത്താവിനിമയത്തിനുള്ള സ്പെക്ട്രം ബാൻഡ്വിഡ്തും ആഭ്യന്തരമന്ത്രാലയത്തിനു മാത്രമായി സ്വന്തമാക്കും. അതുകഴിഞ്ഞ് മന്ത്രാലയത്തിന്റെ ആവശ്യങ്ങൾക്ക് മാത്രമായി പ്രതിരോധ ഉപഗ്രഹം വിക്ഷേപിയ്ക്കും. ഇടതുഭീകരവാദബാധിതമായ പ്രദേശങ്ങളിലും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള അതിർത്തിപ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യകളുപയോഗിച്ച് ഫലപ്രദമായി സേനയെ വിന്യസിയ്ക്കുകയോ നിരീക്ഷണവലയത്തിലാക്കുകയോ ചെയ്യുകയാണ് മൂന്നാം ഘട്ടം.
അതിർത്തിസുരക്ഷയിൽ വൻ മുന്നേറ്റമുണ്ടാക്കുന്ന ഈ ഉപഗ്രഹവിക്ഷേപണവും മറ്റു പദ്ധതികളും വഴി നുഴഞ്ഞുകയറ്റവും അതിർത്തികടന്നുള്ള ഭീകരവാദവും ഇടതുഭീകരവാദവും വൻതോതിൽ നിയന്ത്രിയ്ക്കാനാവുമെന്ന് കണക്കാക്കുന്നതായി പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെട്ടു.
Discussion about this post