ഇന്ത്യൻ നവികസേനയ്ക്ക് അതിന്റെ രണ്ടാമത്തെ സ്കോർപീൻ ക്ളാസ് അന്തർവാഹിനി ഈ വരുന്ന മാർച്ച്-ഏപ്രിൽ മാസത്തോടെ ലഭിയ്ക്കുമെന്ന് ഭാരതീയ നാവികസേനാവൃത്തങ്ങൾ അറിയിച്ചു. ഡീസൽ-ഇലക്ട്രിക് യുദ്ധഅന്തർവാഹിനികളാണ് സ്കോർപീൻ ക്ളാസ് അന്തർവാഹിനികൾ എന്നറിയപ്പെടുന്നത്. ഖന്ദേരി എന്നാണ് ഈ അന്തർവാഹിനിയുടെ നാമം.
2019 അവസാനത്തോടെ മൂന്നാമത്തെ അന്തർവാഹിനിയായ കലൻജ് കൂടി ലഭിയ്ക്കുമെന്ന് അറിയുന്നു. ഖന്ദേരിയും കലൻജും ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി അവസാനവട്ട പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയാണ്.
2017ൽ ലഭിച്ച ഐ എൻ എസ് കല്വാരിയാണ് ഇപ്പോൾ നമ്മുടെ കൈയ്യിലുള്ള ഇത്തരം അന്തർവാഹിനികളിൽ ഒന്ന്. മസഗോൺ ഡോക്ക് ഷിപ്ബിൽഡേർസിൽ ആറു അന്തർവാഹിനികളാണ് നിർമ്മിച്ചുകൊണ്ടിരിയ്ക്കുന്നത്. ഐ എൻ എസ് വേല, ഐ എൻ എസ് വഗീർ, ഐ എൻ എസ് വാഗ്ശീർ എന്നീ അന്തർവാഹിനികളുടെ നിർമ്മാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്നത്.
കരയും കടലും സമുദ്രാന്തർഭാഗത്തും മിസൈലുകൾ വിക്ഷേപിയ്ക്കാൻ ഈ സ്കോർപീൻ ക്ളാസ് അന്തർവാഹിനികൾക്ക് കഴിയും. ഇന്റലിജൻസ് ശേഖരിയ്ക്കലിനും വിദഗ്ധമായി ഉപയോഗിയ്ക്കാവുന്ന ഇവ സമുദ്രാന്തർഭാഗത്ത് കുഴിബോംബുകൾ വിരിയ്ക്കലിനും ഉപയോഗിയ്ക്കാനാകും.
ഇരുപത് നോട്ടിക്കൽ മൈൽ വേഗതയിൽപ്പോകാൻ കഴിയുന്ന ഈ അന്തർവാഹിനികൾ പന്ത്രണ്ടായിരം കിലോമീറ്റർ സഞ്ചരിയ്ക്കാൻ കഴിവുള്ളവയാണ്.അത്യന്താധുനികമായ ആയുധങ്ങൾ ഇലക്ട്രോണിക സെൻസറുകൾ എന്നിവ ഘടിപ്പിച്ച ഈ അന്തർവാഹിനികളിൽ കുറഞ്ഞ ആവൃത്തിയുള്ള തരംഗങ്ങൾ ഉപയോഗിച്ച് Low Frequency Analysis and Ranging (LOFAR) കൂടിയ പരിധിയിൽ വസ്തുക്കളെ കണ്ടെത്താനും ഗതിനിയന്ത്രിയ്ക്കാനും കഴിയും.
43 നാവികർക്ക് ഈ അന്തർവാഹിനിയിൽ സഞ്ചരിയ്ക്കാനാകും. അൻപത് ദിവസത്തോളം സമുദ്രാന്തർഭാഗത്ത് തന്നെ കഴിയാനുള്ള സൗകര്യങ്ങളും ഇന്ധനക്ഷമതയും ഈ അന്തർവാഹിനിയ്ക്കുണ്ട്. ഇന്ത്യയുടെ നാവികശേഷിയിൽ ഒരു വൻ കുതിച്ചുചാട്ടം തന്നെ ഇക്കൊല്ലം ലഭിയ്ക്കുന്ന ഈ രണ്ട് അന്തർവാഹിനികൾ കൊണ്ട് സാധിയ്ക്കും.
ചൈനയുടേയും പാക്കിസ്ഥാന്റേയും സംയുക്ത നാവികഭീഷണിയ്ക്ക് ശക്തമായ ചെറുത്ത് നിൽപ്പായിരിയ്ക്കും മാറിയ നാവികനയവും ആധുനികവൽക്കരിച്ച നാവികസേനയും എന്ന് പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post