ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ലെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 96 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. 96 മണ്ഡലങ്ങളിലായി 1,717 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. പൊതുതിരഞ്ഞെടുപ്പിന്‍റെ മൂന്നുഘട്ടം പിന്നിട്ടപ്പോൾ ഇതുവരെയായി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുമായി 283 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ഇന്ന് നാലാംഘട്ടം പൂർത്തിയാകുന്നതോടെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം 379 ആയി ഉയരും.
ആന്ധ്രാപ്രദേശ് 25, തെലങ്കാന 17, ബീഹാര്‍ അഞ്ച്, ജമ്മുകശ്മീര്‍ ഒന്ന്, ജാര്‍ഖണ്ഡ് നാല്, മധ്യപ്രദേശ് എട്ട്, മഹാരാഷ്‌ട്ര 11, ഒഡീഷ നാല്, ഉത്തര്‍പ്രദേശ് 13, ബംഗാളിലെ എട്ടും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും ഒറ്റഘട്ടത്തില്‍ തന്നെ പോളിങ് പൂര്‍ത്തിയാക്കും.
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിൽ ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
Discussion about this post