കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു. മരണ സമയത്ത് മകന് ജോസ് കെ മാണി അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം, എറ്റവും കൂടുതല്‍കാലം എംഎല്‍എ, കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം, ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്തയാള്‍ തുടങ്ങിയ റെക്കോര്‍ഡുകളും മാണിയുടെ പേരിലുണ്ട്. 1964-ല്‍ പാലാ മണ്ഡലം രൂപീകരിച്ച് മുതല്‍ അവിടുത്തെ എംഎല്‍എയാണ് അദ്ദേഹം. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച വ്യക്തിയും കൂടിയാണ് മാണി.
1959 ല്‍ കെപിസിസിയില്‍ അംഗമായി.കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരിക്കുമ്പോഴാണ് 1964 ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകൃതമാകുന്നത്.പിന്നീട് കേരളാ കോണ്‍ഗ്രസ് നേതൃനിരയിലേക്കും കേരള രാഷ്ട്രീയത്തിലെ അതികായകന് എന്ന നിലയ്ക്കും മാണി വളരുകയായിരുന്നു.
Discussion about this post