സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ പതിനൊന്ന് ലക്ഷത്തോളംപേർക്ക് സഹായകമാകുന്ന ‘മെഡിസെപ്’ എന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ ഏൽപ്പിക്കുന്നതിൽ ജീവനക്കാർക്കിടയിൽ അതൃപ്തി പുകയുന്നു. സർക്കാർ ടെൻഡർ വിളിച്ച് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തതുകൊണ്ടാണ് റിലയൻസ് ജനറൽ ഇൻഷ്വറൻസ് എന്ന കമ്പനിയെ ഏൽപ്പിക്കുന്നതെങ്കിലും വരുംദിവസങ്ങളിൽ ഇത് വിവാദമായി മാറാൻ ഇടയുണ്ട്.
ജീവനക്കാരുടേയും പെൻഷൻകാരുടേയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപാവരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം 250 രൂപയാണ് ജീവനക്കാർ പ്രീമിയമായി നൽകേണ്ടത്. പ്രതിവർഷം 300 കോടിയിലേറെ രൂപയാണ് ഇതുവഴി റിലയൻസിന് കിട്ടുക. പരിധിയില്ലാത്ത വിധത്തിൽ ചികിത്സയ്ക്ക് റീംഇംബേഴ്സ്മെന്റ് നൽകുന്ന പദ്ധതിയാണ് നിലവിലുള്ളത്.പെൻഷൻ പദ്ധതി റിലയൻസിനെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തുവന്നപ്പോൾ ഭരണകക്ഷി അനുകൂല സംഘടനകൾ പ്രതികരിച്ചിട്ടില്ല.
നിലവിലെ റീ ഇംബേഴ്സ്മെന്റ് സ്കീം പ്രകാരം സംസ്ഥാന സർക്കാരിന് പ്രതിവർഷം ശരാശരി 220 കോടി രൂപയുടെ ചെലവാണ് വരുന്നത്. എന്നാൽ, പുതിയ പദ്ധതിയിൽ സർക്കാർ പ്രീമിയം അടയ്ക്കേണ്ടതില്ല. സർക്കാർ കൂടി പ്രീമിയം അടയ്ക്കുന്ന രീതിയിൽ പദ്ധതി പുനരാവിഷ്കരിക്കണമെന്നാണ് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത്. പുതിയ പദ്ധതി തുടങ്ങുമ്പോഴും നിലവിലെ സ്കീം തുടരണമെന്നും അവർ ആവശ്യപ്പെടുന്നു. ധനകാര്യ വകുപ്പാണ് റീ ഇംബേഴ്സ്മെന്റ് പദ്ധതി കൈകാര്യം ചെയ്യുന്നത്. ഇത് ധനവകുപ്പിൽ നിന്ന് മാറി ആയുഷമാൻ പദ്ധതി കൈകാര്യം ചെയ്യുന്ന ചിയാക്കിനെ ഏൽപ്പിക്കാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്.
Discussion about this post