വോട്ടെടുപ്പിന് ശേഷവും സിപിഎം പ്രവർത്തകർക്ക് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് വലിയ ഭീഷണിയുണ്ടെന്ന് ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലം സിപിഎം സ്ഥാനാർത്ഥി ഡോ: ഫുവാദ് ഹാലിം .
വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ തയ്യാറായില്ല.
പശ്ചിമ ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിൽ ഏറ്റവുമധികം പരാതി ഉയർന്ന മണ്ഡലമാണ് ഡയമണ്ട് ഹാർബർ. ഇവിടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ആയിരുന്നതിനാൽ ടിഎംസി പ്രവർത്തകർ മണ്ഡലത്തില്‍ വൻ തോതിൽ ക്യാംപ് ചെയ്തിരുന്നു.
353 ബൂത്തുകളിൽ കൃത്രിമം നടന്നതായി ഡോ: ഫുവാദ് ഹാലീം ആരോപിക്കുന്നുണ്ട്. സിപിഎം പോളിംഗ് ഏജന്റുമാരെ ഇറക്കിവിട്ട ശേഷം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കള്ളവോട്ടുകൾ ചെയ്തത്.
അതിനിടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ വ്യാപകമായി ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്ന സാഹചര്യത്തിൽ റീ പോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഡയമണ്ട് ഹാർബറിൽ ബിജെപിയും റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post