ലോർഡ്സ് : ലോകകപ്പ് ക്രിക്കറ്റിൽ ആധികാരികമായ ജയങ്ങളുമായി ഇന്ത്യ കുതിപ്പ് തുടരുന്നു. ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തോൽപ്പിച്ചതിനു പിന്നാലെ ഇന്നലെ ഓസ്ട്രേലിയയെ 36 റൺസിനാണ് ഇന്ത്യ തകർത്തു വിട്ടത്..ഇന്ത്യൻ ബാറ്റ്സ്മാന്മാർ കെട്ടിപ്പൊക്കിയ 353 റൺസെന്ന വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 316 റൺസിലെത്തി നിൽക്കെ മുട്ടുമടക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഓപ്പണിങ്ങ് കൂട്ടുകെട്ടിൽത്തന്നെ ശിഖർ ധവാനും രോഹിതും ചേർന്ന് 127റൺസെടുത്തു. ലോകകപ്പിലെ മൂന്നാമത്തെ സെഞ്ച്വറിയുമായി ഓസീസ് ബൌളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ധവാൻ പുറത്താകുമ്പോൾ 109 പന്തിൽ നിന്ന് പതിനാലു ബൌണ്ടറികളടക്കം 117 റൺസുകൾ നേടിയിരുന്നു.
ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ ഹാർദിക്ക് പാണ്ഡ്യ തകർത്തടിച്ചതോടെ സ്കോർ ബോർഡിൽ റൺസൊഴുകി. കൂറ്റൻ അടിക്ക് ശ്രമിച്ച് ഹാർദിക് പുറത്തായെങ്കിലും തുടർന്നെത്തിയ മുൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയും ഒട്ടും മോശമാക്കിയില്ല. ക്യാപ്റ്റൻ വിരാട് കോലി 82 റൺസ് നേടി പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും ഫിഞ്ചും ചേർന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 61 റൺസ് അടിച്ചെടുത്തു. ഫിഞ്ച് പുറത്തായതിനു ശേഷം എത്തിയ സ്റ്റീവ് സ്മിത്തും ഉജ്ജ്വലമായ കളി കെട്ടഴിച്ചെങ്കിലും വലിയ സ്കോറിന്റെ സമ്മർദ്ദം താങ്ങാനായില്ല. ഉസ്മാൻ ക്വവേജ 43 റൺസെടുത്തപ്പോൾ കത്തിക്കയറാനെത്തിയ മാക്സ്വെൽ 28 റൺസിന് പുറത്തായി. അലക്സ് ക്യാരി ഒരു ശ്രമം നടത്തിയെങ്കിലും താമസിച്ചു പോയിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരേ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കിയ ലോകത്തെ നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശർമ്മ സ്വന്തമാക്കി. 109 പന്തിൽ നിന്ന് പതിനാലു ബൌണ്ടറികളടക്കം 117റണ്ണുകൾ നേടിയ ശിഖർ ധവാൻ ആണ് മാൻ ഓഫ് ദ മാച്ച്.
Discussion about this post