തടവുകാരില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ജയില്‍ ഡിജിപി ഋഷിരാജ്സിങ് പൊലീസിനോട് ആവശ്യപ്പെട്ടു. ജയിലില്‍നിന്ന് പിടിച്ചെടുക്കുന്ന ഫോണുകള്‍ അതതു സ്ഥലത്തെ ലോക്കല്‍ പൊലീസിനാണ് കൈമാറുന്നത്. ഫോണ്‍രേഖകള്‍ ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെടാനും കേസുകളുടെ പുരോഗതി വിലയിരുത്താനും ഋഷിരാജ് സിങ് നിര്‍ദേശം നല്കി.
ഋഷിരാജ് സിങ് ചുമതലയേറ്റശേഷം നടത്തിയ പരിശോധനയില്‍ ഇതുവരെ 32 ഫോണുകളാണ് വിവിധ ജയിലുകളില്‍നിന്ന് പിടിച്ചെടുത്തത്. രാഷ്ട്രീയക്കേസുകളില്‍ പ്രതികളായവരാണ് ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ അധികവും. ഇവര്‍ ആരെയൊക്കെയാണ് വിളിച്ചത്, ആരുടെ ഫോണാണ് ഉപയോഗിച്ചത്, ആരാണ് ഫോണും സിമ്മും കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തടവുകാര്‍ക്ക് ഫോണ്‍ നല്‍കിയവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിച്ചാലേ ജയിലിനുള്ളിലേക്ക് ഫോണ്‍ കടത്തുന്നത് അവസാനിപ്പിക്കാനാകൂ എന്ന് ജയില്‍ ഡിജിപി വ്യക്തമാക്കി.ഇതോടെ പല ഉന്നതരുടെയും കേസുകളിലെ പങ്കും നിയമത്തിന് മുന്നിലെത്തും.
അതേസമയം ഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടിസുനിയില്‍നിന്ന് ഒരു ഫോണും മുഹമ്മദ് ഷാഫിയില്‍നിന്ന് 2 ഫോണുകളും സിമ്മുകളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ വിയ്യൂരില്‍നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റി.
ടി.പി.കേസിലെ പ്രതി ഷാഫി 2013ല്‍ കോഴിക്കോട് ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നതായും സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോ ഇടുന്നതായും പരിശോധനയില്‍ വ്യക്തമായിരുന്നു. 2017ല്‍ ടി.പി.കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ജയിലിനുള്ളില്‍നിന്ന് പുറത്തെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തടവുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത്.
ഇതിനിടെ കൊടി സുനിയുടെ സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള പരാതികള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പിടിയിലാണ് ഫോണ്‍ രേഖകളും മറ്റും കേന്ദ്ര ഏജന്‍സികളുടെ കൈകളിലുമെത്തും. ഇതോടെ സംസ്ഥാന പോലിസിന്റെ അന്വേഷണത്തിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ പോകും. ഇതും പല പ്രമുഖരുടെയും ഉറക്കം കെടുത്തും.
Discussion about this post