ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ചു. റൂസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) സെക്ഷൻ 45, 44(1) പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇഡിയുടെ വാദം മെയ് 13ന് കോടതി കേൾക്കും .
ഡൽഹി മുഖ്യമന്ത്രിയും എഎപി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ സമാനമായ പരാതി അടുത്തയാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. ആം ആദ്മി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരടക്കം 18 പേരെ ഇതുവരെ അറസ്റ്റ് ചെയ്ത കേസിൽ ഇഡിയുടെ ആറാമത്തെ അനുബന്ധ കുറ്റപത്രമാണിത്. ഇതിൽ സഞ്ജയ് സിംഗിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
2022 ഓഗസ്റ്റ് 22-നാണ് ഇഡി കളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്. 2024 മാർച്ച് 21 ന് കെജ്രിവാളിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പിഎംഎൽഎയുടെ കീഴിൽ ഇഡി അറസ്റ്റ് ചെയ്തു. കെ കവിതയെ മാർച്ച് 15 നാണ് ഹൈദരാബാദിൽ നിന്ന് ഇഡി കസ്റ്റഡിയിലെടുത്തത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അരവിന്ദ് കെജ്രിവാളിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജൂൺ 1 വരെ ഇടക്കാല ജാമ്യം കോടതി ഇന്ന് അനുവദിക്കുകയും ചെയ്തു.
Discussion about this post