അമൃത്സർ: പഞ്ചാബിലെ ഇന്തോ- പാക് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 532 കിലോഗ്രാം ഹെറോയിനും 52 കിലോഗ്രാം ഇതര മയക്കുമരുന്നുകളുമാണ് പിടികൂടിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് ഏകദേശം 2700 കോടി രൂപ വില വരും. അതിർത്തിയിലെ ചെക് പോസ്റ്റിൽ നിന്നാണ് ഇവ പിടികൂടിയിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നും കല്ലുപ്പുമായി വന്ന വാഹനം ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. 600 ചാക്കുകളിൽ പതിനഞ്ച് എണ്ണത്തിലാണ് മയക്കുമരുന്നുകൾ ഉണ്ടായിരുന്നത്. അമൃത്സറിലെ ഇറക്കുമതി കേന്ദ്രത്തിന്റെ ഉടമസ്ഥരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ ഹനോവാര ആസ്ഥാനമായി പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘമാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്ന് കസ്റ്റംസ് അധികൃതർ സംശയിക്കുന്നു.
പാക് അതിർത്തിയിൽ ഒരു ഇന്ത്യൻ ഏജൻസി നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. സംഭവത്തെ തുടർന്ന് പഞ്ചാബിൽ ഉടനീളം അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post