ഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക് മേഖലയിൽ ക്ഷേത്രത്തിന് നേർക്ക് നടന്ന താലിബാൻ മോഡൽ ആക്രമണത്തിൽ ഡൽഹി പൊലീസ് കമ്മീഷണർ അമൂല്യ പട്നായിക്കിനെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
സംഭവസ്ഥലത്തെ നിലവിലെ സാഹചര്യം ചോദിച്ച് മനസ്സിലാക്കിയ അമിത് ഷാ കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ വിലയിരുത്തി. പ്രതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് പട്നായിക് അമിത് ഷായ്ക്ക് ഉറപ്പ് നൽകി. ആക്രമണവുമായി ബന്ധപ്പെട്ട് ഇതു വരെ നാല് പേർ അറസ്റ്റിലായതായി കമ്മീഷണർ അറിയിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ച വിവരങ്ങൾ വിലയിരുത്തിയതിൽ നിന്നും ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകളാണ് പ്രതികളെന്ന് സൂചന ലഭിച്ചതായും അവരെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇവർ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൗരി ബസാറിലെ ക്ഷേത്രം തകർത്തവർ ഹിന്ദുക്കളെ നാട് കടത്താൻ ശ്രമിക്കുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു. ക്ഷേത്രം തകർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡൽഹി പൊലീസ് കമ്മീഷണറോട് വി എച്ച് പി പ്രതിനിധി സംഘം ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.
കലാപത്തെ അധികാരികൾ നിസ്സാരവത്കരിക്കുകയാണെന്നും വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാനുള്ള തത്പര കക്ഷികളുടെ ശ്രമത്തെ അംഗീകരിക്കില്ലെന്നും വി എച്ച് പി നേതാക്കൾ അറിയിച്ചിരുന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള മേഖലയിൽ വ്യവസായികളിൽ അധികം പേരും ഹിന്ദുക്കളാണ്. കലാപത്തിലൂടെ ഹിന്ദുക്കളുടെ ഉന്മൂലനമാണ് വർഗ്ഗീയവാദികൾ ലക്ഷ്യമിടുന്നതെന്നും അത് നടക്കാൻ പോകുന്നില്ലെന്നും വി എച്ച് പി അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിലുണ്ടെന്നും അത് പരിശോധിച്ച് പ്രതികളെ പിടികൂടാൻ ഇനിയും അമാന്തം പാടില്ലെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ഒരു ക്ഷേത്രത്തിന്റെ തകർച്ചയിലേക്ക് വരെ എത്തിയത് അതീവ ഗുരുതരമായ സാഹചര്യമായാണ് വിശ്വ ഹിന്ദു പരിഷത്ത് നോക്കിക്കാണുന്നത്.
കേന്ദ്ര മന്ത്രിയും ചാന്ദ്നി ചൗക് എം പിയുമായ ഡോക്ടർ ഹർഷ വർദ്ധൻ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സമാധാനവും സാമുദായിക സൗഹാർദവും കാത്ത് സൂക്ഷിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കലാപകാരികൾക്കുള്ള ശക്തമായ താക്കീതായി വിലയിരുത്തപ്പെടുന്നു.
Discussion about this post