ഡൽഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് കശ്മീർ നുഴഞ്ഞകയറ്റം വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്സഭയിൽ പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങളിൽ നാൽപ്പത്തിമൂന്ന് ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഭീകരവാദികൾ ഭയപ്പെട്ടതും സൈന്യം സുരക്ഷ കർശനമാക്കിയതുമാണ് ഇതിന് കാരണമെന്നും ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
‘നുഴഞ്ഞുകയറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാസേനയുടെ കൃത്യമായ ഇടപെടൽ മൂലം ഈ വർഷത്തിന്റെ ആദ്യപാദത്തിൽ കശ്മീരിലെ സാഹചര്യങ്ങളിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിക്കാൻ കശ്മീർ പൊലീസും സൈന്യവും സംയുക്തമായി പരിശ്രമിക്കുകയാണ്. അതിന് കേന്ദ്രസർക്കാർ അകമഴിഞ്ഞ പിന്തുണയും സഹകരണവും നൽകുന്നു. നിയന്ത്രണ രേഖ മേഖലയിലും അന്താരാഷ്ട്ര അതിർത്തിയിലും കൃത്യമായ നിരീക്ഷണങ്ങൾ നടന്ന് വരുന്നു. ഇന്റലിജൻസ് വിഭാഗവും സുരക്ഷാസേനയും മികച്ച ഏകോപനത്തിൽ മുന്നോട്ട് നീങ്ങുന്നു.
താഴ്വരയിലെ അക്രമസംഭവങ്ങളിൽ 28 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിരിക്കുകയാണ്. ഭീകരവാദ കേന്ദ്രങ്ങളിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്മെന്റിൽ നാൽപ്പത് ശതമാനം കുറവ് വന്നപ്പോൾ ഭീകരവാദികളെ കൈയ്യോടെ പിടികൂടുന്നത് നിരന്തരം തുടർന്നു കൊണ്ടിരിക്കുന്നു.
ഭീകരവാദികൾക്കും ദേശവിരുദ്ധർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായും വ്യക്തമാക്കി.
Discussion about this post