തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നത് എസ് എഫ് ഐയുടെ അഴിഞ്ഞാട്ടമാണെന്നും ഇനിയും ഇത് തുടരാനാവില്ലെന്നും വിദ്യാർത്ഥികൾ. കോളേജിൽ എസ് എഫ് ഐക്കെതിരെ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംഘർഷങ്ങൾക്ക് കാരണം എസ് എഫ് ഐ ആണെന്നും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും എസ് എഫ് ഐ തയ്യാറായില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
എസ് എഫ് ഐക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.
കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയതിനാണ് എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്നും ക്യാമ്പസില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതെന്തെങ്കിലും ചെയ്താല്‍ യൂണിറ്റ് നേതാക്കള്‍ സംഘം ചേര്‍ന്നെത്തി മര്‍ദ്ദിക്കുക പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
കോളേജ് ക്യാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വളരെ മോശമായ ഭാഷയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളോട് പെരുമാറിയത്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടു പോകുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കുത്തേറ്റ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അഖിൽ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടതായി നേതാക്കൾ അറിയിച്ചു.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.
എസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഡനം മൂലം കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ക്യാമ്പസിലെ എസ്എഫ്ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം മൂലം മരിക്കുകയാണെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാനുള്ള സാഹചര്യമില്ലെന്ന് ചൂണ്ടി കാട്ടി ഈ വിദ്യാര്‍ത്ഥിനി മറ്റൊരു കോളേജിലേക്ക് മാറിയിരുന്നു.
Discussion about this post