തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അക്രമത്തിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ ഒളിവിലെന്ന് പൊലീസ്. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെന്നും എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.
കേസിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. ഇതിൽ ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് പൊലീസ് നിഗമനം. അഖിലിന്റെ വിശദമായ മൊഴിയെടുത്താൽ മാത്രമേ കര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു. ഇതിൽ നസീം ഓവർബ്രിഡ്ജിന് സമീപം വെച്ച് പൊലീസുകാരനെ തല്ലിച്ചതച്ച കേസിലെ പ്രതിയാണ്.
എന്നാൽ ഇനിയും പ്രതികളെ പിടികൂടാത്തത് ഇവർക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കാനാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. പൊലീസുകാരനെ തല്ലിയ ശേഷം നസീം ഒളിവിൽ കഴിഞ്ഞത് ക്യാമ്പസിനുള്ളിലായിരുന്നു. ഇയാളെ പിടികൂടാൻ പൊലീസ് തയ്യാറായിരുന്നില്ല. മന്ത്രി എ കെ ബാലൻ പങ്കെടുത്ത ചടങ്ങിൽ ഇയാൾ പരസ്യമായി പങ്കെടുത്തത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചില്ല. വിമർശനം ശക്തമായതിനെ തുടർന്ന് ഒടുവിൽ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു.
ഇന്നലെ സംഘർഷമുണ്ടാകുന്നതിനിടയിൽ പൊലീസിന്റെ മുന്നിൽവച്ച് പ്രതികൾ രക്ഷപ്പെട്ടെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. സംഭവം നടന്ന ശേഷം വൈകുന്നേരം അഞ്ച് മണി വരെ പ്രതികൾ യൂണിയൻ ഓഫീസിൽ ഉണ്ടായിരുന്നു. ‘കുത്തിയവനെ പിടിയെടാ’ എന്ന് വിദ്യാർത്ഥികൾ ആക്രോശിക്കുന്ന ദൃശ്യങ്ങളും മാദ്ധ്യമങ്ങളിൽ വന്നിരുന്നു.
Discussion about this post