കല്‍പറ്റ: ആദിവാസി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പട്ടികവര്‍ഗ വികസന വകുപ്പ് റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ (എം.ആര്‍.എസ്) യോഗയും മെഡിറ്റേഷനും നടപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍. കഴിഞ്ഞ ജൂണ്‍ 29നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയത്.
കഴിഞ്ഞ മേയ് 26ന് പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് കിര്‍ത്താഡ്‌സില്‍ എം.ആര്‍.എസ് ഭരണമേധാവികളുടെ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 19ന് വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്.
മന്ത്രിക്ക് പുറമേ എം.ആര്‍.എസ് സീനിയര്‍ സൂപ്രണ്ടുമാര്‍, ഞാറനീലി സി.ബി.എസ്.ഇ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാനേജര്‍, നിലമ്പൂര്‍ എം.ആര്‍.എസ് അസി. ഡയറക്ടര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സ്‌കൂളുകളുടെ ഭരണം, പ്രവര്‍ത്തനം, നടത്തിപ്പ്, നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് 21 നിര്‍ദേശങ്ങളാണ് വിശദ സര്‍ക്കുലറിലുള്ളത്. ഇതില്‍ അഞ്ചാമത്തെ ഇനമായാണ് യോഗ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘വിദ്യാര്‍ഥികളില്‍ ശിഥിലമായ ഗൃഹാന്തരീക്ഷം കാരണമായുണ്ടാകുന്ന മനോവൈകല്യങ്ങള്‍ക്കും വൈകാരിക വൈകൃതങ്ങള്‍ക്കും ഒരു പരിഹാരമെന്ന നിലയില്‍ യോഗ, മെഡിറ്റേഷന്‍ എന്നിവയില്‍ ക്‌ളാസുകള്‍/പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്‌കൂള്‍ ഭരണമേധാവികള്‍ സ്വീകരിക്കേണ്ടതാണ്’ എന്ന് സര്‍ക്കുലറില്‍ പറയുന്നു. ആവശ്യമെങ്കില്‍ പ്രതിഫലം നല്‍കി പ്രത്യേക അധ്യാപകരുടെ സേവനവും തേടാനും അനുമതിയുണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി രണ്ടു ഹയര്‍ സെക്കന്‍ഡറി അടക്കം ആകെ 18 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണുള്ളത്. നാലെണ്ണം ആശ്രമം സ്‌കൂളുകളും ഒന്ന് സി.ബി.എസ്.ഇ സ്‌കൂളുമാണ്. ആകെ 3690 വിദ്യാര്‍ഥികള്‍ ഇവിടങ്ങളില്‍ പഠിക്കുന്നു. വിദ്യാര്‍ഥികളുടെ പഠനം, താമസം, ഭക്ഷണം തുടങ്ങി എല്ലാ ചെലവുകളും വഹിക്കുന്നത് പട്ടികവര്‍ഗ വികസന വകുപ്പാണ്.
സര്‍ക്കുലറിനെതിരെ ചിലര്‍ വിമര്‍ശമുന്നയിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളില്‍ ആരോഗ്യവും, അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ യോഗയും, മെഡിറ്റേഷനും നല്ലതാണെന്നാണ് പല അധ്യാപകരുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ അനാവശ്യവിവാദങ്ങള്‍ക്ക് കാര്യമില്ലെന്നും ഇവര്‍ പറയുന്നു.
Discussion about this post