തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയിലിൽ സർവ്വ സ്വാതന്ത്ര്യങ്ങളും ആസ്വദിക്കുന്നതായി പരാതി. പ്രതികളെ ജയിലിന് പുറത്ത് വെച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും സിപിഎം നേതാക്കളെയും കാണാൻ പൊലീസ് സദാ അവസരം ഒരുക്കുന്നതായാണ് പരാതി. ഇത് റിമാൻഡ് വ്യവ്സഥകളുടെ ലംഘനമാണെന്ന് മാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നു.
പ്രതികൾക്ക് ജയിലിൽ സൗകര്യം ഒരുക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടെന്നും ആക്ഷേപമുണ്ട്.
പിടിയിലായ ശിവരഞ്ജിത്തിന്റെയും നസീമിന്റേയും പേരിൽ നിരവധി കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. കൊലപാതകശ്രമം, പൊലീസിനെ അക്രമിക്കൽ, ഡ്യൂട്ടിതടസപ്പെടുത്തൽ, അന്യായമായി സംഘംചേരൽ, ഭീഷണി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കേസുകളാണ് കന്റോൺമെന്റ്, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലായി ഉള്ളത്. ഡിഗ്രി പഠനത്തിനായി ആറുവർഷം മുമ്പാണ് നസീം യൂണിവേഴ്സിറ്റി കോളേജിലെത്തിയത്. ഡിഗ്രി പഠനവേളയിൽ അവസാനവർഷം പരീക്ഷാ ഫീസൊടുക്കാതെ റീ അഡ്മിഷൻ നേടി ഇയാൾ ഒരു ബിരുദകാലയളവോളം കാമ്പസിൽ പഠനം തുടർന്നിട്ടുണ്ട്.
പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ട് നസീമിനെതിരെയും പെട്രോൾ ബോംബേറുൾപ്പെടെ കേസുകൾ ശിവരഞ്ജിത്തിനെതിരെയുമുണ്ട്. ഇവർക്കെതിരെയുള്ള ഏതാനും കേസുകൾ എഴുതിതള്ളിയെങ്കിലും മറ്റുചില കേസുകളിൽ ഇവർ വിചാരണ നടപടികൾ നേരിട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇവർ പി എസ് സി റാങ്ക് പട്ടികയിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയിരിക്കുന്നത്.
സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇവരെ കാണാൻ ഇപ്പോഴും എസ് എഫ് ഐ- സിപിഎം നേതാക്കൾ നിരന്തരം എത്തുന്നുണ്ട്. അതേസമയം, കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്റെ അടുത്ത് ബന്ധുക്കളും മാതാപിതാക്കളും മാത്രമാണുള്ളത്. താൻ ഇപ്പോഴും സിപിഎം കാരനാണെന്നാണ് അഖിലിന്റെ അച്ഛൻ പറയുന്നത്.
Discussion about this post