മതസ്പര്‍ദ്ധയുണ്ടാക്കുന്ന ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ ഹിന്ദു യുവതി ഖുറാന് വിതരണം ചെയ്യണണെന്ന ജാമ്യ വ്യവസ്ഥ തിരുത്തി റാഞ്ചി മജിസ്ട്രേട്ട് കോടതി. ഉത്തരവിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതിന് പിറകെയാണ് ഉത്തരവ് തിരുത്തുന്നതായി കോടതി അറിയിച്ചത്. നടപ്പാക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഉപാധി പിന്‍വലിക്കുന്നുവെന്നാണ് കോടതി വ്യക്തമാക്കുന്നത്. റാഞ്ചി കോടതിയിലെ അഭിഭാഷകര്‍ ബുധനാഴ്ച കോടതി ബഹിഷ്ക്കരിച്ചിരുന്നു. ഇതിന് പിറകെയാണ് കോടതി നടപടിയുണ്ടായത്.
കോടതി ഉപാധി അനുസരിക്കില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും കേസില്‍ അരോപണ വിധേയയായ യുവതി റിച്ചാ ഭാരതി വ്യക്തമാക്കിയിരുന്നു. റാഞ്ചിയിലെ മജിസ്ട്രേട്ട് കോടതി വിധി അനുസരിക്കില്ലെന്ന് റിച്ച പരസ്യനിലപാട് സ്വീകരിച്ചതിന് സമൂഹ മധ്യത്തിലും വലിയ സ്വീകാര്യത ലഭിച്ചു. പ്രമുഖരടക്കം നിരവധി പേരാണ് റിച്ച ഭാരതിയ്ക്ക് പിന്തുണയുമായി എത്തിയത്. ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
14000 രൂപയുടെ ജാമ്യത്തുകയ്ക്കു പുറമേ, ഖുര്‍ആന്റെ ഓരോ കോപ്പിവീതം നഗരത്തിലെ ഏതെങ്കിലും അഞ്ചു മുസ്ലിം സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്ത് അതിന്റെ രശീതിയും രണ്ടാഴ്ചയ്ക്കകം റിച്ച കോടതിയില്‍ ഹാജരാക്കണം എന്നായിരുന്നു കോടതി ഉത്തരവിട്ടത്.
കോടതി പറഞ്ഞതനുസരിച്ച് ഖുര്‍ ആന്‍ വിതരണം ചെയ്യാന്‍ റിച്ചാ ഭാരതി തയ്യാറാവത്തോടെ വിധി വലിയ ചര്‍ച്ചയാവുകയാണ്. കോടതി വിധി തനിക്ക് ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന് റിച്ച പറയുന്നു. ‘ ഞാന്‍ ആകെ ചെയ്തത് മറ്റൊരാള്‍ പോസ്റ്റുചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ്. ഞാന്‍ ചെയ്തതില്‍ ശരികേടുണ്ടെങ്കില്‍ അത് എഴുതിയ ആളുടെ കാര്യമോ..? അതുപോലെ അത് പങ്കുവെച്ച മറ്റുള്ള നൂറുകണക്കിന് പേരുടെ കാര്യമോ..? അവര്‍ക്കൊന്നും നല്‍കാത്ത ശിക്ഷ എനിക്കെന്തിനാണ്.? ഞാന്‍ ഈ അന്യായമായ വിധിയ്ക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാന്‍ പോവുകയാണ്. ഇന്ന് കോടതി ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ പറഞ്ഞു. നാളെ എന്നോട് ഇസ്ലാം മതം സ്വീകരിക്കാന്‍ പറയില്ല എന്ന് എന്താണുറപ്പ്..? ‘ റിച്ച മാധ്യമങ്ങളോട് ചോദിച്ചു.
കേസിനാസ്പദമായ സംഭവം ഇതാണ്. റിച്ചാ ഭാരതി എന്ന പത്തൊമ്പതുകാരി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഫൈസു എന്നയാളുടെ ഒരു ടിക്ടോക് വീഡിയോക്കുള്ള പ്രതികരണമായിട്ടായിരുന്നു ഇത്. ആള്‍ക്കൂട്ടകൊലപാതകത്തിന്റെ ഇരയായ തബ്രേസ് അന്‍സാരിയുടെ മകന്, നാളെ ഒരു തീവ്രവാദിയായാല്‍ കുറ്റം പറയാനാവില്ല എന്നായിരുന്നു ഫൈസുവിന്റെ ടിക് ടോക് വീഡിയോയിലെ വാദം. ഇതിന് എന്തുകൊണ്ടാണ് ഒരു ന്യൂനപക്ഷ സമുദായം മാത്രം ഭീകരവാദികളുടെ ലിസ്റ്റില്‍ ഭൂരിപക്ഷമായി നില്‍ക്കുന്നത് എന്നായിരുന്നു റിച്ചയുടെ പോസ്റ്റിലെ ചോദ്യം. അനീതി നേരിടുന്ന ഒരാള്‍ ഉടനെ തീവ്രവാദത്തിലേക്ക് തിരിയാമോ..? തിരിഞ്ഞാല്‍ എന്താണ് പരിഹാരം? അതിനുള്ള ഉത്തരം പലരും റിച്ചയുടെ പോസ്റ്റിനു ചുവട്ടില്‍ വന്നുപറയുന്നുണ്ട്. നാട്ടില്‍ നിലവിലുള്ള പൊലീസ് ഇന്റലിജന്‍സ് അതിനെ നിര്‍വീര്യമാക്കണം. പോസ്റ്റിനെ എതിര്‍ത്തുകൊണ്ടും അനുഭാവം പ്രകടിപ്പിച്ചുമൊക്കെയുള്ള മറ്റു പല പ്രതികരണങ്ങളും വരികയും ചെയ്!തു. അനീതിക്ക് എതിരാവുന്നവര്‍, അടുത്ത നടപടി എന്ന നിലയ്ക്ക് തീവ്രവാദത്തെ കാണാന്‍ തുടങ്ങുന്നത് അപകടമാണെന്നും, അങ്ങനെയാണെങ്കില്‍ കശ്മീരില്‍ നിന്നും തുരത്തപ്പെട്ട പണ്ഡിറ്റുകള്‍ അല്ലേ ആദ്യം തീവ്രവാദികളാവേണ്ടത് എന്നും റിച്ച പോസ്റ്റില്‍ ചോദിച്ചിരുന്നു.
എന്നാല്‍ റിച്ചയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് റാഞ്ചിയില്‍ തന്നെയുള്ള ‘സദര്‍ അന്ജുമന് കമ്മിറ്റി’ എന്ന സംഘടന പൊലീസിന് പരാതി നല്കി. അതിനെത്തുടര്‍ന്ന്, ജൂലൈ 12ന് റിച്ച അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്നാണ് റാഞ്ചി കോടതിയുടെ ജാമ്യം നല്കി കൊണ്ടുള്ള വിവാദ ഉത്തരവ് പുറത്ത് വന്നത്. ഖുറാന് കോപ്പികള്‍ വിതരണം ചെയ്യണമെന്നും, അഞ്ചുകോപ്പികളില്‍ ഒന്ന്, പോലീസിന്റെ സാന്നിധ്യത്തില്‍, പരാതിക്കാരായ അന്ജുമന് കമ്മിറ്റിയ്ക്ക് തന്നെ ആയിരിക്കണം നല്‍കേണ്ടത് എന്നും കോടതി പറഞ്ഞിരുന്നു. പരാതിക്കാരായ സദന് അന്ജുമന് കമ്മിറ്റിയുടെ വക്താക്കള്‍ വിധിയെ സ്വാഗതം ചെയ്തു. ഭരണഘടന വിഭാവനം ചെയുന്ന മതനിരപേക്ഷതയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാവിധി എന്നാണ് കമ്മറ്റി വിധിയെ വിശേഷിപ്പിച്ചത്.
റിച്ചയ്ക്ക് നിയമസഹായവും പിന്തുണയും നല്കാന് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി, തന്റെ സുഹൃത്തും ജാര്‍ഖണ്ഡിലെ മന്ത്രിയുമായ സരയു റായിയോട് ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട് എന്നും റിച്ചയ്ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കും എന്നും അറിയിച്ചുകൊണ്ട് ഒരു ട്വീറ്റ് ചെയ്തു.
റിച്ചയുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സഹായം നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി പേര് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നോട്ടുവന്നു.
വര്‍ഗ്ഗീയത നിറഞ്ഞ വിധി ഞെട്ടലുണ്ടാക്കിയെന്ന് ജെഎന്‍യു പ്രൊഫസറും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന് ട്വീറ്റ് ചെയ്തു. ഒരു മുസ്ലീമിനോട് ഭഗവദ് ഗീത വിതരണം ചെയ്യാനാണ് പറഞ്ഞിരുന്നതെങ്കില്‍, അത് സ്വീകാര്യമാകുമായിരുന്നോ..? ‘ എന്ന് അദ്ദേഹം ചോദിക്കുന്നു.അഡ്വ. ഇഷ്കരണ്‍ സിങ്ങ് ഭണ്ടാരി റിച്ചയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തി. 1955ല്‍ അമേരിക്കയിലെ മോണ്ട്ഗോമറിയില്‍ വര്‍ണവെറിക്കെതിരെ പ്രതികരിച്ചുകൊണ്ട് ബസിലെ തന്റെ സീറ്റുവിട്ടുനല്‍ക്കാന്‍ വിസമ്മതിച്ച, മനുഷ്യാവകാശങ്ങളുടെ പ്രഥമവനിത’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോസാ പാര്‍ക്സ് എന്ന ആഫ്രോ അമേരിക്കന്‍ യുവതിയോടാണ് റിച്ചയെ അദ്ദേഹം താരതമ്യം ചെയ്തത്.
കോടതി വിധിക്കെതിരെ റാഞ്ചിയിലെ നിരവധി ഹിന്ദു സംഘടനകള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് ഉപരോധിച്ചു. റിച്ചയുടെ നിയമപോരാട്ടത്തിനു വേണ്ടി ഫണ്ട്സ്വരൂപിക്കുന്ന ക്യാമ്പയിനുകളും സോഷ്യല്‍ മീഡിയകളില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തിലധികം രൂപ ഇതിനോടകം അവര്‍ സ്വരൂപിച്ചു.
Discussion about this post