കേരളത്തിലെ കോളജുകളിൽ സ്പോർട്സ് ക്വോട്ട പ്രവേശനത്തട്ടിപ്പിനു വഴിയൊരുക്കുന്നതു സർവകലാശാലകളുടെ വിചിത്ര മാനദണ്ഡം. അപ്രധാന കായിക ഇനങ്ങളിലെ പങ്കാളിത്ത സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ക്രമക്കേടുകളേറെയും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വള്ളിച്ചാട്ടം എന്നു വിളിക്കുന്ന റോപ് സ്കിപ്പിങ്, ചീട്ടുകളിയുടെ മറ്റൊരു പതിപ്പായ ബ്രിജ്, ഫിൻലൻഡിന്റെ ദേശീയ കായിക ഇനമായ പെസപ്പല്ലോ തുടങ്ങിയ ഇനങ്ങളിൽ ‘മത്സരിച്ചവർക്കും’ കോളജുകളിൽ സ്പോർട്സ് ക്വോട്ടയിൽ അഡ്മിഷൻ കിട്ടും.
ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് അംഗീകരിച്ച കായിക ഇനങ്ങളിലെ മെഡൽ ജേതാക്കൾക്കെല്ലാം സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് അനുമതിയുണ്ടെന്ന നിയമമാണ് ഇതിനു കാരണം.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കായിക ഇനങ്ങളെ മാത്രം സ്പോർട്സ് ക്വോട്ട പ്രവേശത്തിനു പരിഗണിക്കുന്ന കേരള സർവകലാശാല മാത്രമാണ് ഇതിന് അപവാദം. സംസ്ഥാനത്തെ പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനത്തിൽ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കായിക ഇനങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ.
നാട്ടിൽ പ്രചാരത്തിലില്ലാത്ത കായിക ഇനങ്ങളുടെ പേരിൽ ഉത്തരേന്ത്യയിൽ രൂപീകരിച്ച ചില കടലാസ് സംഘടനകളാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്. ഇവയ്ക്കെല്ലാം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് അംഗീകാരം നൽകിയതോടെ ഇവർ നൽകുന്ന സർട്ടിഫിക്കറ്റുകൾക്കും ആവശ്യക്കാരായി.
Discussion about this post