കർണ്ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് ബി.ജെ.പി. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി രണ്ട് സ്വതന്ത്ര എം.എൽ.എ മാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിപ്പ് നൽകാനുളള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുളള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്ന് കേൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും തിങ്കളാഴ്ച സുപ്രീം കോടതിയിൽ ആവശ്യപ്പെടും.
രാജി നൽകിയ എം.എൽ.എമാർ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരാകണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് നൽകാനുളള രാഷ്ട്രീയ പാർട്ടിയുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസും കുമാരസ്വാമിയും അപേക്ഷയിൽ പറഞ്ഞു.
കർണ്ണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച അഞ്ച് മണിക്കുളളിൽ നടത്തണമെന്ന കർശനനിർദ്ദേശം സ്പീക്കർക്ക് നൽകണമെന്ന് സുപ്രീം കോടതിയോട് സ്വതന്ത്ര എം.എൽ.എമാർ ആവശ്യപ്പെട്ടു. ഇതിനകം രണ്ട് തവണം ഗവർണ്ണർ സ്പീക്കറോട് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ ചർച്ച നീട്ടി കൊണ്ടു പോവുകയാണെന്ന് എം.എൽ.എമാർ ആരോപിച്ചു.
സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാണെന്ന് കുമാരസ്വാമി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഞായറാഴ്ചയും ബംഗ്ളൂരിവിൽ തിരക്കിട്ട ചർച്ചകൾ തുടർന്നു. ബംഗ്ളൂരിവിൽ വിമതരെ അനുനയിപ്പിക്കാനുളള അവസാന വട്ട ശ്രമങ്ങൾ നടക്കുകയും ചെയ്തു.എന്നാൽ വിമതർ ഇതുവരെയും വഴങ്ങിയിട്ടില്ല. അതേ സമയം കുമാരസ്വാമി സർക്കാരിന്റെ അവസാന ദിനമായിരിക്കും തിങ്കളാഴ്ചയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടു.
Discussion about this post