ബംഗലൂരു: കർണ്ണാടകയിൽ സഖ്യ സർക്കാരിനെ നിലനിർത്താൻ അവസാനവട്ട അടവുമായി കോൺഗ്രസ്സ്. കുമാരസ്വാമിയെ മാറ്റി പകരം കോൺഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്നാണ് വിമതർക്ക് ഡി കെ ശിവകുമാർ നൽകിയിരിക്കുന്ന ഏറ്റവും പുതിയ വാഗ്ദാനം. എന്നാൽ വാഗ്ദാനത്തെ പരിഹാസത്തോടെ തള്ളിയിരിക്കുകയാണ് വിമത എം എൽ എമാർ. തത്കാലം ബുദ്ധിമുട്ടേണ്ടെന്നും തങ്ങൾ നിലപാട് മാറ്റുന്ന പ്രശ്നമില്ലെന്നും അവർ വ്യക്തമാക്കുന്നു.
സിദ്ധരാമയ്യയെയോ ജി പരമേശ്വരയെയോ മുഖ്യമന്ത്രിയാക്കാമെന്നോ വേണമെങ്കിൽ താൻ തന്നെ ആ പദവി ഏറ്റെടുക്കാമെന്നോ ശിവകുമാർ അറിയിച്ചിരുന്നു. ഈ അഭിപ്രായത്തെയാണ് വിമതർ പുച്ഛത്തോടെ തള്ളിയിരിക്കുന്നത്.
തങ്ങൾ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാരിനെതിരെ നിലപാടെടുത്തതെന്ന ഡി കെ ശിവകുമാറിന്റെ അഭിപ്രായത്തെയും വിമതർ തള്ളിക്കളഞ്ഞു. എന്നാൽ തങ്ങൾക്ക് യാതൊരു സമ്മർദ്ദവുമില്ലെന്നും മറിച്ച് ആത്മാഭിമാനം അവശേഷിക്കുന്നത് കൊണ്ടാണ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതെന്നും യശ്വന്ത്പുർ എം എൽ എസ് ടി സോമശേഖർ പറഞ്ഞു.
പണം നൽകിയാണ് തങ്ങളെ സ്വാധീനിച്ചതെന്ന കോൺഗ്രസ്സ് ആരോപണത്തിനും വിമതർ മറുപടി നൽകി. പണം കണ്ട് പുറകെ പോകുന്നവരല്ല തങ്ങളെന്നും ദൈവാനുഗ്രഹത്താൽ ഇതുവരെ തങ്ങൾക്ക് അത്തരമൊരു ഗതികേട് വന്നിട്ടില്ലെന്നും എം എൽ എ ബി സി പാട്ടീൽ പറഞ്ഞു.
Discussion about this post