ഡൽഹി: കാർഗിൽ വിജയ ദിവസത്തിന് മുന്നോടിയായി പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാൻ ഇനി കാർഗിലിൽ കാട്ടിയത് പോലുള്ള സാഹസങ്ങൾക്ക് മുതിരരുതെന്നും അങ്ങനെ ഉണ്ടായാൽ ഫലം പാകിസ്ഥാൻ ചിന്തിക്കുന്നതിനും അപ്പുറമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പണ്ടത്തേതിനേക്കാൾ ശക്തമാണെന്നും ഭാവിയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായാൽ ഒരു തരത്തിലും മുന്നോട്ട് പോകാൻ പാകിസ്ഥാനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവർക്ക് കടന്ന് വരാൻ കഴിയുമെന്ന് പാകിസ്ഥാൻ ചിന്തിക്കുന്ന ഉയരങ്ങളിൽ അവർ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നിരീക്ഷണ ഉപകരണങ്ങളുമായാണ് ഇന്ന് ഇന്ത്യൻ സേന നിലയുറപ്പിച്ചിരിക്കുന്നതെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
ഇരുപതാമത് കാർഗിൽ വിജയ ദിവസത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് കഴിഞ്ഞ ദിവസം അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചിരുന്നു. ജൂലൈ 25 മുതൽ 27 വരെ മൂന്ന് ദിവസമായാണ് ഇത്തവണ കാർഗിൽ വിജയ ദിവസം ആഘോഷിക്കുന്നത്.
1999 ജൂലൈ 26നാണ് പാകിസ്ഥാൻ സൈന്യം പിടിച്ചെടുത്ത ഇന്ത്യൻ പോസ്റ്റുകൾ ഭാരത സൈന്യം തിരികെ പിടിച്ചത്. മെയ് മാസം മുതൽ ജൂലൈ മാസം വരെ നീണ്ടു നിന്ന യുദ്ധത്തിൽ ‘ഓപ്പറേഷൻ വിജയ്’ എന്ന സൈനിക നടപടിയിലൂടെയാണ് ഇന്ത്യ വിജയം വരിച്ചത്. ആ വിജയത്തിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ജൂലൈ 26 കാർഗിൽ വിജയ ദിവസമായി ഇന്ത്യ ആഘോഷിക്കുന്നത്.
Discussion about this post