പിഎസ്സി അംഗത്തിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം കൂടുതൽ വിവാദമാകാതിരിക്കാൻ പണം തിരികെ നൽകി. പി.എസ്.സി. നിയമനം വേഗത്തിൽ നടത്തിതരാമെന്ന ഉറപ്പിൽ പെരിങ്ങര സ്വദേശിയായ യുവതിയിൽനിന്നും വാങ്ങിയ 30000 രൂപ വ്യാഴാഴ്ച ഇടനിലക്കാരൻ മുഖേന യുവതിയുടെ ഭർത്താവിന്റെ പക്കലാണ്ഏല്പിച്ചത്.
പിഎസ്.സി അംഗം റോഷൻ റോയി മാത്യു ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കോഴയാരോപണം പുറത്തുവരുന്നത്. തന്റെ പേരിൽ നിയമനത്തിന് ആരോ കോഴവാങ്ങിയതായി പ്രചരിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് റോഷൻആവശ്യപ്പെട്ടത്.
തിരുവല്ലയിലെ ഡി.വൈ.എഫ്.ഐ. നേതാവ് ഇടനിലക്കാരൻ മുഖേന നിയമനത്തിന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും 30,000 രൂപ മുൻകൂറായി വാങ്ങിക്കുകയുംചെയ്ത വിവരം ഇതിനിടെ പുറത്തായി. ആയുർവേദ നഴ്സ് പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവതിയ്ക്ക് വേഗത്തിൽ നിയമനം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. തുക കൈപ്പറ്റി ഒരുവർഷം കഴിഞ്ഞിട്ടും നിയമനം കിട്ടാതെ വന്നപ്പോൾ സി.പി.എം. അനുഭാവികൂടിയായ യുവതിയുടെ ഭർത്താവ് വിവരം സുഹൃത്തുക്കൾക്കിടയിൽ പങ്കുവെച്ചു.
തട്ടിപ്പ് വിവരം വ്യാഴാഴ്ച വാർത്തയായതോടെയാണ് പണം തിരികെ നൽകിയത്. പണം തിരികെ നൽകിയാലും റോഷൻ നൽകിയ പരാതിയിൽ പോലീസ് തുടരന്വേഷണം നടത്തേണ്ടിവരും.
Discussion about this post