കൊൽക്കത്ത: മമത ബാനർജിക്ക് ജയ് വിളിക്കാൻ വിസമ്മതിച്ച അദ്ധ്യാപകന് തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരുടെ ക്രൂരമർദ്ദനം.
കോളേജ് വിദ്യാർത്ഥിനികളോട് ‘മമത ബാനർജി സിന്ദാബാദ്’ എന്ന് വിളിക്കാൻ തൃണമൂൽ കോൺഗ്രസ്സ് വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛാത്ര പരിഷത് പ്രവർത്തകർ ആവശ്യപ്പെട്ടു. വിസമ്മതിച്ച ചില പെൺകുട്ടികളെ പ്രവർത്തകർ ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്യാനെത്തിയ ബംഗാളി പ്രൊഫസർ സുബ്രത ചതോപാദ്ധ്യായയോടും മമതക്ക് ജയ് വിളിക്കാൻ ഛാത്ര പരിഷത് പ്രവർത്തകർ ആവശ്യപ്പെട്ടു. വിസമ്മതിച്ച അദ്ദേഹത്തെ വിദ്യാർത്ഥികളുടെയും മറ്റ് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മുന്നിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് ബിജെപിയും എബിവിപിയും അടക്കമുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. തൃണമൂലിന്റെ ഗുണ്ടായിസമാണ് കലാലയങ്ങളിൽ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്നും എബിവിപി ആവശ്യപ്പെട്ടു. തുടർന്ന് സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
Discussion about this post