വാക്കുകൾക്കതീതമാണ് ജസ്വന്ത് സിംഗ് റാവത്ത് എന്ന ധീരസൈനികന്റെ കഥ. മരണാനന്തരവും കൃത്യമായി ഉദ്യോഗക്കയറ്റങ്ങൾ ലഭിച്ചു കൊണ്ടിരുന്ന ഇന്ത്യൻ സൈനിക ചരിത്രത്തിലെ അതുല്യനായ ധീരനക്ഷത്രം.
1962ലെ ഇന്ത്യ- ചൈന യുദ്ധത്തിൽ നാലാം ഗർഹ്വാൾ റൈഫിൾസ് ഇൻഫന്റ്രി റെജിമെന്റിലെ സൈനികനായിരുന്നു ജസ്വന്ത് സിംഗ് റാവത്ത്. യുദ്ധത്തിൽ ചൈനീസ് പട്ടാളത്തിൽ നിന്നും കനത്ത ആക്രമണം നേരിടേണ്ടി വന്ന ഇന്ത്യൻ സൈനികർക്ക് എത്രയും വേഗം പോസ്റ്റുകൾ കാലിയാക്കി ക്യാമ്പിൽ തിരിച്ചെത്താൻ ഉന്നത നിർദ്ദേശം ലഭിച്ചു. സഹപോരാളികൾ നിർദ്ദേശമനുസരിച്ച് മടങ്ങിപ്പോയെങ്കിലും ജസ്വന്ത് പോകാൻ കൂട്ടാക്കിയില്ല.
ആദിവാസി പെൺകുട്ടികളായ സേലയുടെയും നൂറയുടെയും സഹായത്തോടെ ജസ്വന്ത് ചൈനീസ് പട്ടാളത്തെ അവിശ്വസനീയമായി തടഞ്ഞു നിർത്തി. മൂന്ന് വ്യത്യസ്ത ഇടങ്ങളിൽ നിലയുറപ്പിച്ച ജസ്വന്തും സേലയും നൂറയും ചൈനീസ് പട്ടാളത്തിന് നേർക്ക് കൃത്യമായി നിറയൊഴിച്ചു കൊണ്ടിരുന്നു. കൊടുങ്കാട്ടിൽ മറഞ്ഞിരുന്ന ചൈനീസ് സൈന്യം, തങ്ങൾ ഒരു വലിയ സേനയോടാണ് പൊരുതാൻ പോകുന്നതെന്ന് ധരിച്ച് ആശങ്കയോടെ കാത്തിരുന്നു.
എന്നാൽ റാവത്തിനും പെൺകുട്ടികൾക്കും ഭക്ഷണമെത്തിച്ചു കൊണ്ടിരുന്ന വ്യക്തിയിൽ നിന്നും നിജസ്ഥിതി മനസ്സിലാക്കിയ ചൈനീസ് പട്ടാളം കനത്ത അപമാനഭാരത്താലും പ്രതികാരവാഞ്ചയാലും റാവത്തിന് നേർക്ക് പാഞ്ഞടുത്തു. പക്ഷേ അവർക്ക് റാവത്തിനെ പിടികൂടാൻ കഴിഞ്ഞില്ല. തനിക്കൊപ്പം ധീരമായി പൊരുതിയ പെൺകുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം അദ്ദേഹം സ്വയം നിറയൊഴിച്ച് വീരമൃത്യു വരിച്ചു. ശത്രുവിന്റെ പിടിയിലകപ്പെടുന്നതിനേക്കാൾ ഭേദമാണ് മരണമെന്ന് ആ ശൂരസൈനികൻ തിരിച്ചറിഞ്ഞു. ഈ ഒരൊറ്റ ഭാരതീയന് മുന്നിലാണ് വിലയേറിയ മൂന്ന് ദിനങ്ങൾ തങ്ങൾ വിഡ്ഢികളാക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ ചൈനീസ് പട റാവത്തിന്റെ മൃതദേഹത്തിൽ നിന്നും ശിരസ്സ് ഛേദിച്ച് കൊണ്ടു പോയി.
ജസ്വന്ത് സിംഗിന്റെ ധീരതയ്ക്കുള്ള അംഗീകാരമായി മരണാനന്തരവും സൈന്യം അദ്ദേഹത്തിന് ആനുകൂല്യങ്ങൾ നൽകുന്നത് തുടർന്നു. മരണത്തിന് നാൽപ്പത് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് സൈന്യം മേജർ ജനറൽ പദവി നൽകി. മരണാനന്തര ബഹുമതിയായി മഹാവീര ചക്രം നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
ചൈനീസ് പടയോട് റാവത്ത് ധീരമായി പൊരുതിയ സൈനിക പോസ്റ്റ് പിന്നീട് ജസ്വന്ത് ഗഢ് എന്ന പേരിലറിയപ്പെട്ടു. ആ മഹാവീരനെ ദൈവമായി ആരാധിച്ച ആദിവാസി ജനത അദ്ദേഹത്തിനായി അവിടെ ക്ഷേത്രം പണി കഴിപ്പിച്ചു . ചൈനയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയുടെ കമാൻഡറായി ഇന്നും റാവത്തിന്റെ ധീരസ്മരണകൾ നിലനിൽക്കുന്നു. അത് വഴി കടന്ന് പോകുന്ന എല്ലാ സൈനിക വാഹങ്ങളും അദ്ദേഹത്തിന് ഇന്നും പ്രണാമമർപ്പിക്കുന്നു.
Discussion about this post