അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുങ്ങിയ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ഹംസയുടെ തൊപ്പി തെറിച്ചേക്കും. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ആഭ്യന്തര വകുപ്പിന് കൈമാറി.എന്നാല് അന്വേഷണ ഉദ്യോഗസ്ഥൻ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹംസ ഇതുവരെ ഹാജരായിട്ടില്ല. ഇനി നോട്ടീസ് നൽകാനാണ് വിജിലൻസ് തീരുമാനം. എന്നിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങും.
ഈ മാസം 11 നാണ് ഡിവൈ.എസ്.പി വി. ഹംസയുടെ തൃശൂരിലെ ഓഫീസിലും പാലക്കാട്ടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയത്. 9.19 ലക്ഷം രൂപയും 59 രേഖകളുമാണ് അന്ന് പിടിച്ചെടുത്തത്. തൃശൂരിലെ ഓഫീസിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് കഴിഞ്ഞ മാസം ഹംസയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് ഓഫീസറെന്ന നിലയിൽ ലഭിക്കുന്ന വരുമാനത്തെക്കാൾ 63.47 ശതമാനം അധിക വരുമാനം 2009-2019 കാലയളവിൽ ഹംസ നേടിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പുലർച്ചെ ആറ് മണിയോടെയാണ് വിജിലൻസ് പാലക്കാട്ടെ ഹംസയുടെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. അലമാരകൾ പരിശോധിച്ചെങ്കിലും പണമോ മറ്റ് രേഖകളോ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. തുടർന്ന് കിടപ്പുമുറിയിലെ ബെഡ് മാറ്റി പരിശോധിച്ചപ്പോഴാണ് പണവും രേഖകളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, കണ്ടെടുത്ത 9.65 ലക്ഷം രൂപ തങ്ങളുടേതാണെന്നു പറഞ്ഞ് ഹംസയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടയാളും ഒരു വനിതയും എത്തിയതുൾപ്പെടെയുള്ള നാടകീയ രംഗങ്ങളും പരിശോധനയ്ക്കിടെ ഉണ്ടായി.
അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡിവൈ.എസ്.പി വി.ഹംസയുടെ ബന്ധുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും വിജിലൻസ് മൊഴി രേഖപ്പെടുത്തും. ഹംസയെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇത്. റെയ്ഡ് നടക്കുമ്പോൾ ചില വിവരങ്ങൾ വിജിലൻസ് ബന്ധുക്കളിൽ നിന്നും തേടിയിരുന്നു. സാമ്പത്തിക, ഭൂമി ഇടപാടുകളെ സംബന്ധിച്ചായിരിക്കും ഇവരിൽ നിന്ന് ചോദിച്ചറിയുക. അതേസമയം, ഹംസയുടെ ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ബന്ധുക്കളുടെ ബാങ്ക് രേഖകളും അന്വേഷണ സംഘം പരിശോധിക്കും.
Discussion about this post