ശ്രീനഗർ: ജമ്മു കശ്മീരിൽ മാറ്റത്തിന്റെ ശക്തമായ സൂചന നൽകിക്കൊണ്ട് നിക്ഷേപക സംഗമത്തിന് വഴി തുറന്നു. മേഖലയിലെ ആദ്യ നിക്ഷേപക സംഗമം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
പുതിയതായി രൂപം കൊണ്ട ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ വിനോദസഞ്ചാരം, ഹോട്ടൽ വ്യവസായം, ഭക്ഷണശാലകൾ എന്നിവയുടെ സാദ്ധ്യതയാണ് കേന്ദ്ര സർക്കാരും നിക്ഷേപകരും ആരായുന്നത്. കശ്മീരിന്റെ വികസനത്തിന് പിന്തുണ നൽകാമെന്ന് ഇൻഡസ്ട്രി ചേംബറും ഇന്ത്യൻ വ്യവസായ കോൺഫെഡറേഷനും കേന്ദ്ര സർക്കാരിനെ അറിയിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം വ്യവസായികൾ യോഗത്തിൽ പങ്കെടുക്കും. ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി വിഷയം ചർച്ച ചെയ്തെന്നും കേന്ദ്ര സർക്കാർ എല്ലാ കര്യങ്ങളിലും ഗുണകരമായ സമീപനമാണ് പുലർത്തുന്നതെന്നും പ്രമുഖ വ്യവസായി ചന്ദ്രജിത്ത് ബാനർജി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതോടെ കശ്മീരിന് വികസനത്തിന്റെ പുതിയ പാത തുറന്ന് കിട്ടാൻ പോവുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മേഖലയുടെ സമഗ്രമായ വികസനം സർക്കാരിന്റെ ലക്ഷ്യമാണെന്നും പുരോഗതിക്കായി കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നതാണ് കശ്മീരിൽ നടക്കാൻ പോകുന്ന നിക്ഷേപക സംഗമം.
Discussion about this post