വയനാട്: പുത്തുമലയിലേത് മനുഷ്യനിര്‍മ്മിതമായ പ്രകൃതി ദുരന്തമെന്ന വിലയിരുത്തലുമായി മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ലെന്നും അതിശക്തമായ മണ്ണിടിച്ചിലെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.നിരവധി മനുഷ്യരുടെ ജീവനും ഒട്ടേറെ വസ്തുവകകളും ഇല്ലാതാക്കിയ പുത്തുമല ദുരന്തത്തെ ഉരുള്‍പൊട്ടലെന്ന് വിളിക്കുന്നത് തെറ്റെന്ന് മണ്ണ് സംരക്ഷ വകുപ്പ് പറയുന്നു.
പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും ഇത്രത്തോളം തന്നെ ഘനമീറ്റര്‍ വെള്ളവുമാണ് ഇടിഞ്ഞുതാഴ്ന്ന് ഒഴുകി പരന്നതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക. എന്നാല്‍ പുത്തുമലയില്‍ ഇതല്ല സംഭവിച്ചത്. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നു.
മണ്ണ്സംരക്ഷണ റിപ്പോര്‍ട്ട് പറയുന്ന കാര്യങ്ങള്‍ ഇവയാണ്-
20% മുതല്‍ 60% വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ ശരാശരി 1.50 മീറ്റര്‍ മാത്രണ് മേല്‍ മണ്ണിന്റെ കനം. അടിയില്‍ ഉറച്ച പാറയും. മുറിച്ച മരങ്ങളുടെ വേരുകള്‍ ദ്രവിച്ചതോടെ വിടവുകളിലൂടെ വെള്ളം പറയിലേക്ക് ഒഴുകിയിറങ്ങി. കൃഷിക്കായുള്ള മണ്ണിളക്കല്‍ കൂടി നടന്നതോടെ മണ്ണിന്റെ ജലാഗിരണ ശേഷി വര്‍ദ്ധിച്ചു. അതിതീവ്ര മഴ പെയ്യുക കൂടി ചെയ്തതോടെ പൈപ്പിംഗ് പ്രതിഭാസത്തിലുടെ മണ്ണ് പാറയില്‍ നിന്ന് വേര്‍പെട്ടു.
പുത്തുമല മണ്ണിടിച്ചിലിനെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമഘട്ട സംരക്ഷണത്തില്‍ വീഴ്ച വന്നാല്‍ വൈകാതെ ഗുരുതരമായ ദുരന്തം നേരിടേണ്ടി വരുമെന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതാണ് ഇപ്പോഴത്തെ വന്‍ ദുരന്തത്തിന് കാരണമെന്ന് വിമര്‍ശനം സര്‍ക്കാര്‍ നേരിടുകയാണ്. ഭൂമി കയ്യേറ്റവും, മണ്ണ് കടത്തലും, മരം മറിയും തടയാന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് പുത്തുമലയിലെ ദുരന്തത്തിനും ഇടയായത്. സമാനമായ അവസ്ഥയാണ് ഇടുക്കിയിലും വയനാടും മിക്കയിടത്തുമുള്ളത്. 15 സന്റെ സ്ഥലത്തെ കയ്യേറ്റഭൂമിയിലെ കെട്ടിടനിര്‍മ്മാണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത് കുറച്ച് ദിവസം മുന്‍പാണ്. ഇത്തരം നടപടികളാണ് പ്രകൃതിദുരന്തം വിളിച്ചു വരുത്തുന്നതെന്നാണ് വിഗ്ധരുടെ വിമര്‍ശനം.
Discussion about this post