‘ശത്രുക്കളും ഞാനും തമ്മിലുള്ള അകലം കേവലം അൻപത് അടി മാത്രം. നമുക്ക് കനത്ത ആൾനാശം സംഭവിച്ചിരിക്കുന്നു. നാം നേരിടുന്നത് വിനാശകരമായ വെടിവെപ്പാണ്. ഒരിഞ്ച് പോലും ഞാൻ പിന്നോട്ട് മാറില്ല. എന്റെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെയും ശ്രീനഗറിൽ ശത്രുവിന്റെ നിശ്വാസം പോലും വീഴില്ല.‘ വളഞ്ഞിട്ട് ആക്രമിച്ച പാക് പഠാൻ സേനയുടെ ഷെല്ലാക്രമണത്തിൽ ശ്വാസം നിലക്കുന്നതിന് തൊട്ട് മുൻപ് ബ്രിഗേഡ് ആസ്ഥാനത്തേക്ക് മേജർ സോമ്നാഥ് ശർമ്മ അയച്ച അവസാന സന്ദേശം ഇതായിരുന്നു.
1947ലെ ഒന്നാം പാക് യുദ്ധത്തിലാണ് തലമുറകൾക്ക് പ്രചോദനമായ ശ്രീനഗർ യുദ്ധവീരൻ സോമ്നാഥ് ശർമ്മ വീരമൃത്യു വരിച്ചത്. ഒരു ഹോക്കി മത്സരത്തിനിടെ പരിക്കേറ്റ കൈയ്യിൽ പ്ലാസ്റ്ററും ചുറ്റിയാണ് അദ്ദേഹം സേനാ വിമാനത്തിൽ ശ്രീനഗറിലെത്തിയത്. ഒക്ടോബർ മാസം മുപ്പതാം തീയതിയാണ് അദ്ദേഹം പാകിസ്ഥാൻ ആക്രമണം ചെറുക്കുന്നതിനായി നിയോഗിക്കപ്പെട്ടത്. നാലാം കുമവോൺ റെജിമെന്റിലെ സൈനികനായിരുന്നു സോമ്നാഥ്.
ബദ്ഗാം ഗ്രാമത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ശ്രീനഗർ ലക്ഷ്യമാക്കി പുറപ്പെട്ട 700 പേരടങ്ങുന്ന പാക് പഠാൻ സൈന്യം സോമ്നാഥിനും കമ്പനിക്കുമെതിരെ അപ്രതീക്ഷിതമായ ആക്രമണം അഴിച്ചു വിട്ടത്. ശക്തമായ ഷെല്ലാക്രമണം നടത്തിയ പാക് പട ഇന്ത്യൻ സംഘത്തെ മൂന്ന് വശത്ത് നിന്നും വളഞ്ഞു. പാക് സേനാനീക്കം അനുവദിച്ചു കൊടുത്താൽ ശ്രീനഗറും വിമാനത്താവളവും ഇന്ത്യക്ക് നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞ സോമ്നാഥ് പോസ്റ്റുകളിൽ നിന്നും പോസ്റ്റ്കളിലേക്ക് മാറി മാറി പട നയിച്ചു. സോമ്നാഥിന്റെ സമർഥമായ നീക്കം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട പാക് ഗോത്ര സേനക്ക് വലിയ തോതിൽ ആൾനാശം നേരിട്ടു.
എന്നാൽ ഇന്ത്യൻ സേനക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. പ്ലാസ്റ്ററിട്ട തന്റെ കൈയ്യിലെ പരിക്ക് വകവെക്കാതെ സോമ്നാഥ് ശർമ്മ ഒരേസമയം വെടിയുതിർക്കുകയും സഹസൈനികർക്ക് ആയുധങ്ങൾ നിറച്ച് നൽകുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത് വീണ് പൊട്ടിത്തെറിച്ച ഒരു ഷെൽ ദേഹത്ത് തറച്ച് അമാനുഷികനായ ആ വീരയോദ്ധാവ് ജീവൻ വെടിഞ്ഞു.
ഇരുപത്തിനാലാം വയസ്സിൽ ശ്രീനഗറിനെ ഒറ്റയ്ക്ക് നിന്ന് രക്ഷിച്ചെടുത്ത മേജർ സോമ്നാഥ് ശർമ്മക്ക് യുദ്ധ വിജയത്തിന് ശേഷം രാജ്യം മരണാനന്തര ബഹുമതിയായി പരമവീര ചക്രം നൽകി ആദരിച്ചു. ആ ബഹുമതി ലഭിച്ച ആദ്യത്തെ സൈനികനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് ലഭിച്ച പ്രശസ്തി പത്രത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘ധീരനായ ഈ യോദ്ധാവിന്റെ ദേശസ്നേഹവും ശൗര്യവും നേതൃപാടവവും അതുല്യമാണ്. ഇദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിൽ പ്രചോദിതമായാണ് നമ്മുടെ സേന ആറ് മണിക്കൂറിനുള്ളിൽ അറുനൂറ് ശത്രുക്കളെ നിഷ്കാസിതരാക്കി ശ്രീനഗർ സംരക്ഷിച്ചത്, ജയ് ഹിന്ദ്..!’
Discussion about this post