ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍ നിന്നും പിരിവ് നടത്തിയത്.
ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാനുള്ള ചിലവ് എന്ന പേരിലാണ് ഇയാള്‍ പിരിവ് നടത്തുന്നത്. പ്രളയത്തില്‍ നിന്ന് കയ്യില്‍ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് രക്ഷപ്പെട്ടവരില്‍ നിന്ന് പണം പിരിച്ച നേതാവിന്റെ ദൃശ്യങ്ങള്‍ ക്യാമ്പിനകത്ത് തന്നെ ഉണ്ടായിരുന്ന ചിലരാണ് മൊബൈലില്‍ പകര്‍ത്തി പുറത്ത് വിട്ടത്.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടികവര്‍ഗകോളനി നിവാസികളാണ് കുറുപ്പന്‍കുളങ്ങര ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ഓമനക്കുട്ടനായിരുന്നു കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിലും ഈ ക്യാമ്പിന്റെ സംഘാടകന്‍. അന്നും ഇയാള്‍ പണപ്പിരിവ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയതായി ഓമനക്കുട്ടന്‍ സമ്മതിച്ചു. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നാണ് ഓമനക്കുട്ടന്‍ നല്‍കുന്ന വിശദീകരണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പണപ്പിരിവ് പാടില്ലെന്നും, പുറമെ ഉള്ളവര്‍ ഇടപെടരുതെന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സിപിഎം നേതാവ് പണപ്പിരിവ് നടത്തിയത്.
Discussion about this post