പാറോ: ഭൂട്ടാനിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിംഗ് അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നരേന്ദ്ര മോദി ഭൂട്ടാനിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.തനിക്ക് നൽകിയ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
പ്രധാനമന്ത്രി ഇത് രണ്ടാം തവണയാണ് ഭൂട്ടാൻ സന്ദർശിക്കുന്നത്. ഭൂട്ടാൻ പ്രധാനമന്ത്രിയുമായും മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.
ധൈര്യവും സഹാനുഭൂതിയും നിശ്ചയദാർഢ്യവുമുള്ള ലോകനേതാവാണ് മോദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പ്രസ്താവിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കാവൽക്കാരനുമായി സൗഹൃദം സ്ഥാപിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വസ്തനായ സുഹൃത്തും അയൽക്കാരനുമെന്നാണ് നരേന്ദ്ര മോദി ഭൂട്ടാൻ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ ശോഭനമായ ഭാവിക്ക് ഈ സൗഹൃദം മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മെ കേസർ നംഗ്യേൽ വാംഗ്ചുക്കുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അദ്ദേഹം ഭൂട്ടാനിലെ റോയൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കും.
Discussion about this post