തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എച്ച് വൺ എൻ വൺ പടർന്നു പിടിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. മൂന്ന് പേർ രോഗബാധയെ തുടർന്ന് മരണമടയുകയും നാൽപ്പതോളം പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധി പേർ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയിൽ രോഗബാധക്കുള്ള സാദ്ധ്യത ഏറെയാണ്. സംസ്ഥാനത്ത് ആകമാനം ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.
സംസ്ഥാനത്തൊട്ടാകെ 45 പേർ ഈ വർഷം എച്ച് വൺ എൻ വൺ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഈ വർഷം ആകെ 821 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കടുത്ത പനി, വരണ്ട ചുമ, തൊണ്ട വേദന, ജലദോഷം, മൂക്കൊലിപ്പ്, വിറയൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. ആദ്യഘട്ടത്തിൽ തന്നെ ചികിത്സ തേടിയില്ലെങ്കിൽ രോഗം അപകടകരമാകാൻ സാദ്ധ്യതയുണ്ട്. വൃക്ക, കരൾ ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവർ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശത്തിൽ പറയുന്നു.
Discussion about this post