പിഎസ്.സി. പരീക്ഷത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചത് സ്മാർട്ട് വാച്ചിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാണെന്നു സൂചന. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച റെയ്ഡ് നടത്തി. രണ്ട് മൊബൈൽ ഫോണുകളും മൂന്ന് മെമ്മറി കാർഡുകളും ഏതാനും രേഖകളും പിടിച്ചെടുത്തു.
പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് അൻപതിലേറെ പേർ ഉൾപ്പെടുന്ന വൻ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന.
സാധാരണ പി.എസ്.സി. പരീക്ഷാ ഹാളിൽ മൊബൈൽഫോൺ അനുവദിക്കാറില്ല. ഫോൺ പരീക്ഷാഹാളിനു പുറത്തുവെക്കണം. എന്നാൽ, ഫോൺ പുറത്തുവെക്കുന്നതിനു മുമ്പ് ശിവരഞ്ജിത്തും നസീമും കൈയിൽ കെട്ടിയിരുന്ന സ്മാർട്ട് വാച്ചും പുറത്തുള്ള ഫോണും തമ്മിൽ ബ്ളൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിച്ചുവെന്നാണ് സൂചന.
സുഹൃത്തുക്കൾ പുറത്തുനിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങൾ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷയെഴുതിയത്. പരീക്ഷാ ഹാളിൽനിന്ന് ചോദ്യക്കടലാസ് ജനാലവഴി പുറത്തേക്കിടുകയോ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഫോണുപയോഗിച്ച് ചോദ്യക്കടലാസ് പുറത്തെത്തിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. ഇവ കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post