നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചല്ല രാജ്കുമാറുമായി ബന്ധപ്പെട്ട കേസ് ഇടുക്കി മജിസ്ട്രേറ്റ് കൈകാര്യം ചെയ്തതെന്നാണ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. 24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല, പൊലീസിനോട് വിശദീകരണം തേടിയില്ല, ആശുപത്രിരേഖകൾ പരിശോധിച്ചില്ല, ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനോ പൊലീസിനോട് വിശദീകരണം ചോദിക്കാനോ ഇടുക്കി മജിസ്ട്രേറ്റ് തയ്യാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശം ഉണ്ട്.
പ്രതിയെ മജിസ്ട്രേറ്റ് കണ്ടത് രാത്രി പത്ത് നാൽപ്പതിനാണ്. അതും ജീപ്പിനുള്ളിൽ വച്ചാണ്. വീട്ടിലേക്ക് പ്രതിയെ കൊണ്ടുവരേണ്ടതായിരുന്നു എങ്കിലും അത് മജിസ്ട്രേറ്റ് ചെയ്തില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ഇതിന് മുന്‍പും രശ്മി രവീന്ദ്രന്റെ ഭാഗത്തുനിന്ന് സമാന വീഴ്ചയുണ്ടായിട്ടുണ്ടെന്നും സി.ജെ.എം. ചൂണ്ടിക്കാണിക്കുന്നുണ്ട്. മെയ് മാസത്തില്‍ കാളിയാര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ ഹാജരാക്കിയപ്പോഴും സമാനമായ രീതിയിലായിരുന്നു പരിശോധന നടത്തിയത്. ഇക്കാര്യത്തില്‍ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, സി.ജെ.എം അന്ന് നല്കിയ റിപ്പോര്‍ട്ടില്‍ മജിസ്ട്രേറ്റിന്റെ ഭാഗത്തുനിന്ന് സംഭവിച്ചത് ജാഗ്രതക്കുറവാണെന്ന് മാത്രമായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.
Discussion about this post