നീണ്ട ആറ് മാസത്തെ ഇടവേള കഴിഞ്ഞ് രാജ്യത്തിന്റെ അഭിമാനമായ അഭിനന്ദൻ വർദ്ധമാൻ വീണ്ടും മിഗ് 21 വിമാനം പറത്തി. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസിൽ വച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മിഗ് 21 വിമാനം പറത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസൻ വിമാനത്തിൽ പിന്തുടര്‍ന്ന അഭിനന്ദൻ വർദ്ധമാൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാർച്ച് ഒന്നിനു മോചിതനായി. ഇന്ത്യ അതിശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്.
തുടർന്ന് മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്റോസ്‌പേസ് മെഡിസിൻ വിഭാഗം പറക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അനുവദിച്ചു.ഇതാദ്യമായല്ല വര്‍ദ്ധമാന്‍ രാജസ്ഥാനില്‍ നിയമിതനാകുന്നത്. മുമ്പ് ബിക്കാനീറിലെ എയര്‍ ബേസിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വ്യോമസേന പാക് അതിർത്തി ലംഘിച്ച് ബാലകോട്ടെ ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ക്യാംപുകൾ ബോംബിട്ട് തകർത്തിരുന്നു. ഇതിന് തിരിച്ചടി നൽകാൻ എഫ്16 വിമാനങ്ങളുമായി ഇന്ത്യൻ സൈനിക ക്യാംപുകൾ ലക്ഷ്യമാക്കിയാണ് പാക് വ്യോമസേന വന്നത്. എന്നാൽ ഈ ശ്രമമാണ് അഭിനന്ദൻ വർധമാൻ അടക്കമുള്ള ഇന്ത്യൻ വ്യോമസേന സംഘത്തിന്റെ പ്രത്യാക്രമണത്തിൽ പരാജയപ്പെട്ടത്.
Discussion about this post