ചണ്ഡീഗഢ്: പാകിസ്ഥാനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റിയ സംഭവത്തിൽ നടപടിയെടുക്കാൻ ഇമ്രാൻ ഖാൻ തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റിയതിന് ശേഷം മുസ്ലീം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. ഗുരുദ്വാരയിലെ പുരോഹിതനാണ് തട്ടിക്കൊണ്ട് പോകപ്പെട്ട ജഗ്ജീത് കൗറിന്റെ പിതാവ്. മകളെ തിരിച്ചു കിട്ടിയില്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് കുടുംബം വ്യക്തമാക്കി.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളെ പരിഹസിക്കുകയായിരുന്നു. പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ എല്ലാവരെയും മതം മാറ്റുമെന്ന് ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കുടുംബം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും മന്ത്രിമാരോടും ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസയോടും അഭ്യർത്ഥിച്ചു.
പെൺകുട്ടിയുടെ കുടുംബം സഹായത്തിനായി കേഴുന്ന വീഡിയോ ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് എം എൽ എയുമായ മഞ്ജീന്ദർ സിംഗ് സിർസ ട്വിറ്ററിലൂടെ പങ്ക് വെച്ചു. വിഷയത്തിൽ പാകിസ്ഥാനിലെ സിഖ് സമൂഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ കടുത്ത ആക്രമണങ്ങൾക്കും വിവേചനത്തിനും ഇരയാകുന്നതായി ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക ആരോപിച്ചിരുന്നു. പാകിസ്ഥാനിൽ ഹൈന്ദവരടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബലൂചിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകരും കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും വേട്ടയാടുന്ന പാകിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യപ്പെടാൻ ഇത്തരം സംഭവങ്ങൾ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post