ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിൽ മന്ത്രവിദ്യകൾ ഇല്ല. മികച്ച പദ്ധതികൾ ഫലപ്രദമാകാൻ പോലും അതിന്റേതായ സമയം വേണം. എന്നാൽ ലോകത്തെ മൂന്നാം സാമ്പത്തികശക്തിയെന്ന അഭിമാനനേട്ടത്തിലേക്കുള്ള പാതയിൽ അസാമാന്യ കുതിപ്പ് തുടരുകയാണ് ഭാരതം.രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ അസൂയാവഹമായ വളർച്ചയുണ്ടാവുമെന്നാണ് ഐക്യരാഷ്ട്ര സഭയടക്കം സാക്ഷ്യപ്പെടുത്തുന്നത്. ഈ വർഷം ഏകദേശം 7 ശതമാനമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വളർച്ച പ്രതീക്ഷിക്കുന്നത്.
യുഎന്നിന്റെ വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പെക്ട്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ചയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2024 ൽ 6.9 ശതമാനം വളർച്ച കൈവരിക്കും. 2025 ൽ 6.6 ശതമാനമായിരിക്കും വളർച്ച.ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ് എന്നിവയുടെ കയറ്റുമതി ഇന്ത്യയ്ക്ക് വലിയ നേട്ടം കൊയ്യാനുള്ള വഴിയൊരുക്കും. ശക്തമായ പൊതുനിക്ഷേപവും ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറയൊരുക്കിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക വളർച്ചയുടെയും ഉയർന്ന തൊഴിൽ പങ്കാളിത്തത്തിന്റെയും പിന്തുണയോടെ ഇന്ത്യയിലെ തൊഴിൽ വിപണിയും ലോകത്തിന് മാതൃകയാവുകയാണ്.
ആഗോളതലത്തിൽ, 2024-ൽ സമ്പദ്വ്യവസ്ഥ 2.7% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.2025ൽ, ആഗോള വളർച്ച 2.8% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അമേരിക്ക, ചൈന,ജപ്പാൻ,ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുക്രൈയ്‌നും റഷ്യയും തമ്മിലുള്ള സംഘർഷവും ഇസ്രായേൽ ഹമാസ് യുദ്ധവും ആഗോളവളർച്ചയെ കാര്യമായി ബാധിക്കുമ്പോഴാണ്. പ്രതിസന്ധികൾക്കിടയിലും ഊർജ്ജസ്വലതയോടെ ഇന്ത്യ ശക്തികേന്ദ്രമായി തുടരുന്നത്.









