മഞ്ജുദാസ്
പഞ്ചവടിപ്പാലം സിനിമയെ അനുസ്മരിക്കുന്ന പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ ടി.ഒ സൂരജ് എന്ന മുന്‍ ഉദ്യോഗസ്ഥപ്രമാണി അറസ്റ്റിലാവുമ്പോള്‍ നാട് അടക്കം പറയുന്നത് പല നാള് കള്ളന് ഒരു നാള് പിടിയില്‍ എന്നാണ്. രാഷ്ട്രീയ അഴിമതിയും മതപ്രീണനവും മറ്റുമായി ടി.ഒ സുരജ് കഥകളില്‍ നിറയുമ്പോള്‍ അഴുകി നാറുന്ന ബ്യൂറോക്രസിയുടെയും അതിന് വളമിടുന്ന രാഷ്ട്രീയ കുതന്ത്രത്തിന്റെയും പൊയ്മുഖങ്ങളാണ് അഴിഞ്ഞു വീഴുന്നത്. വിജിലന്‍സ് അറസ്റ്റും ചോദ്യം ചെയ്യലും കൊണ്ടൊന്നും അഴിമതിക്കാര്‍ക്ക് മൂക്കു കയറിടാനാവില്ലെന്ന ചരിത്രം നമുക്ക് മുന്നിലുണ്ടെങ്കിലും ഈ അറസ്റ്റ് പഴയതെല്ലാം വീണ്ടും ഓര്‍ത്തെടുക്കാനുള്ള അവസരമാണ്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കേസ് അന്വേഷണം നേരിട്ടതും, കോടികളുടെ അഴിമതി പുറത്തു വന്നതുമായിരുന്നു ടി.ഒ സൂരജിനെ കുറച്ച് മുമ്പ് വാര്‍ത്തയില്‍ എത്തിച്ചത്. റെയ്ഡില്‍ പിടിച്ചെടുത്ത സ്വത്ത് വിവരത്തിന്റെ രേഖകള്‍ കണ്ട് കേരളം ഞെട്ടിയെങ്കിലും പ്രതികരണവും തുടര്‍ നടപടികളും പതിവ് പോലെ തുടര്‍ന്നു. വനം വകുപ്പില്‍ റേഞ്ചറായി ആയിരുന്നു സൂരജിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. അന്ന് സര്‍വ്വീസില്‍ കയറുമ്പോള്‍ സൂരജിന് ആകെയുണ്ടായിരുന്നത് കൊട്ടാരക്കരയിലെ കുടുംബസ്വത്ത് മാത്രമായിരുന്നു. നാല് ലക്ഷം രൂപയാണ് ഇതിന് മൂല്യം കാണിച്ചിരുന്നത്. ഇന്ന് കേരളത്തിലും പുറത്തുമായി നൂറുകോടിയോളം രൂപയുടെ സ്വത്തുക്കളാണ് സൂരജിനുള്ളതെന്നാണ് വിജിലന്‍സ് പറയുന്നത്.
മതരാഷ്ട്രീയത്തിന്റെ കൈക്കുമ്പിളില്‍ വളരെ വേഗത്തിലായിരുന്നു സൂരജ് എന്ന ബ്രൂറോക്രാറ്റിന്റെ വളര്‍ച്ച. രാഷ്ട്രീയക്കാര്‍ തളികയില്‍ വച്ച് നല്കി ഐഎഎസ് പദവിയ്ക്ക് ശേഷം കയ്യിട്ടുവാരാവുന്ന വിവിധ വകുപ്പുകളിലെല്ലാം സൂരജ് താക്കോല്സ്ഥാനത്തിരുന്നുവെന്നത് യാദൃച്ഛികതയല്ല. തുടക്കം മുതല്‍ അഴിമതിക്കാരന് ന്നെ പേര് കേള്‍പ്പിച്ചിരുന്നെങ്കിലും കേരളം കണ്ട സമാനതകളില്ലാത്ത മത കൂട്ടക്കൊലയായ മാറാട് കലാപവുമായി ബന്ധപ്പെട്ടാണ് ടി.ഒ സൂരജിന്റെ പേര് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. രാഷ്ട്രീയ പിന് ബലത്തില്‍ മാറാട് കമ്മീഷനെ വെല്ലുവിളിച്ച ടി.ഒ സൂരജിനെയും പിന്നീട് കണ്ടു.
മാറാട് കൂട്ടക്കൊലയില്‍ പലരെയും രക്ഷിച്ചെടുക്കാന്‍ ടി.ഒ സുരജ് ഇടപെട്ടുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. അന്ന് കോഴിക്കോട് ജില്ല കളക്ടറായിരുന്നു സുരജ്. കേസുമായി ബന്ധപ്പെട്ട സ്വന്തം മതത്തിലെ പ്രമുഖരെയു, രാഷ്ട്രീയ ഉന്നതരേയും രക്ഷിച്ചെടുക്കാന്‍ ഇടപെട്ടത് ഇയാളാണെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. മാറാട് കൂട്ടക്കൊല അന്വേഷിച്ച തോമസ് പി ജോസഫ് കമ്മീഷന് ടി.ഒ സൂരജിനെതിരായ ഈ ആരോപണം ശരിയാണെന്ന് കണ്ടെത്തി.മാറാട് കലാപം തടയുന്നതില്‍ അന്ന് കോഴിക്കോട് കളക്ടറായിരുന്ന സൂരജ് വീഴ്ച വരുത്തിയെന്നായിരുന്നു അന്വേഷണ കമ്മിഷന് രേഖപ്പെടുത്തിയത്. മാറാട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ല , കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷി, കലാപം നടക്കുമ്പോള്‍ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന എം. അബ്ദുള്‍ റഹിം എന്നിവരേയും കമ്മിഷന് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മാറാട് കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമ്പോള്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയും രേഖപ്പെടുത്തിയിരിക്കണമെന്നും കമ്മിഷന് നിര്‍ദ്ദേശിച്ചിരുന്നു.
സുരജിനെതിരായ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഇവയായിരുന്നു. കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു. വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ ഉദാസീനത കാട്ടി എന്നിവയായിരുന്നു പ്രധാനം. മാറാട് രണ്ടാം കലാപത്തിന് മുന്നോടിയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നില്ലെന്ന സൂരജിന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്നാണ് കമ്മിഷന് കണ്ടെത്തി. രണ്ടേകാല്‍ വര്‍ഷം കൊണ്ട് 121 സാക്ഷികളെ വിസ്തരിച്ചാണ് കമ്മിഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രകാരം സൂരജിനെതിരേ ശിക്ഷാ നടപടികളൊന്നുമുണ്ടായില്ല. മാത്രമല്ല പിന്നീട് ഹൈക്കോടതി ജഡ്ജിയായ തോമസ് പി ജോസഫിനെ വിസ്തരിക്കണമെന്ന്ആവശ്യപ്പെട്ട് സൂരജ് കോടതിയെ സമീപിക്കുകയും ചെയ്തു. മാറാട് റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങളുടെ കാരണം വിശദീകരിക്കണമെന്നായിരുന്നു സൂരജിന്റെ ആവശ്യം.
മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സൂരജ് ലീഗ് താല്പര്യമാണ് മാറാട് കേസില്‍ നടപ്പാക്കിയത് എന്നായിരുന്നു ആരോപണം. പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി, ഭവനനിര്‍മ്മാണ വകുപ്പ് സെക്രട്ടറിയുടെ ചുമതല, മതപരമായ ബോര്‍ഡില്‍ പ്രമുഖസ്ഥാനം എന്നിങ്ങനെ ഔദ്യോഗിക പദവികളെല്ലാം വ്യക്തിപരമായ സ്വന്തം വളര്‍ച്ചക്ക് സൂരജ് ഉപയോഗപ്പെടുത്തി എന്നാണ് ആരോപണം. രസതന്ത്രത്തിലും നിയമത്തിലും ബിരുദവും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള സൂരജിന് ഇടതുവലതു മുന്നണികളിലെ പ്രമുഖര്‍ എന്നും തുണയായിരുന്നു. ഒരുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥനായശേഷം വനംവകുപ്പില്‍ റേഞ്ചറായി സര്‍ക്കാര്‍ സര്‍വീസിലെത്തുകയും പിന്നീട് സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ ഡപ്യൂട്ടി കലക്ടറായി റവന്യൂ വകുപ്പിലെത്തുകയും ചെയ്തു. കൃത്യം എട്ടുവര്‍ഷം തികഞ്ഞപ്പോള്‍ സൂരജിന് ഐ.എ.എസ് പദവി സമ്മാനിച്ചാണ് സര്‍ക്കാരിലെ ഉന്നതര്‍ കൂറുകാട്ടിയത്. 1994ലാണ് സൂരജിന് ഐ.എ.എസ് പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. റേഞ്ച് ഓഫീസറായിരിക്കുമ്പോള്‍ മുതല്‍ അഴിമതിക്കേസുകളില്‍ കുടുങ്ങിയ സൂരജിന്റെ പിന്നീടുള്ള വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു. ഐ.എ.എസ് കിട്ടിയതോടെ പാലായിലും മൂവാറ്റുപുഴയിലും ആര്.ഡി.ഒ, എറണാകുളം സബ് കലക്ടര്‍, തൃശൂരും കോഴിക്കോടും കലക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് സൂരജ് എത്തി. രജിസ്ട്രേഷന് ഐജി, ടൂറിസം ഡയറക്ടര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പദവികള്‍ പിറകെയെത്തി. വ്യവസായവകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും മുതിര്‍ന്ന ഐ.എ.എസുകാരെ മറികടന്ന് സൂരജിനെ സര്‍ക്കാര്‍ പ്രതിഷ്ഠിച്ചതോടെ വന്‍ അഴിമതിക്ക് കളമൊരുങ്ങുകയായിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സൂരജ് എന്നായിരുന്നു പിന്നാമ്പുറ സംസാരം. ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായതോടെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തിരുന്ന സൂരജ് അഴിമതി ഭരണം കാര്യക്ഷമമാക്കി.2009 മുതല്‍ സൂരജിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും ഇന്‍കം ടാക്സ്, വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നുണ്ട് സൂരജ്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ട്. എന്നിട്ടും 2011 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയ ഉടനെ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തിലെ അഴിമതികളിലെ അവസാന ഏടു മാത്രമാണെന്നാണ് വിലയിരുത്തല്‍.
ഐ.എ.എസ് ലഭിച്ചതിനു ശേഷം സൂരജ് രണ്ടു ഡസനോളം വിജിലന്‍സ് കേസുകളിലും അന്വേഷണങ്ങളിലും കുടുങ്ങിയിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ മൂന്ന് പ്രധാനകേസുകളാണ് സൂരജിനെതിരെയെടുത്തിരുന്നത്. കോഴിക്കോട് കളക്ടറായിരിക്കുമ്പോള്‍ 12 സ്ഥാപനങ്ങളില്‍ നിന്നും ഒരു വ്യക്തിയില്‍ നിന്നും കളക്ടറുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടിന്റെ പേരില്‍ 1.25ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് ഒരു കേസ്. വിജിലന്‍സ് കേസെടുത്തെങ്കിലും പിന്നീട് സൂരജിനെ കുറ്റവിമുക്തനാക്കി.
കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ രണ്ടാം പ്രതിയായിരുന്ന സൂരജിനെ കുറ്റവിമുക്തനാക്കി. നാലും അഞ്ചും പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്കി. മണല്‍ക്കടത്ത് നടത്തിയ വാഹനങ്ങള്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും ഇടതുസര്‍ക്കാര്‍ സൂരജിനെ കുറ്റവിമുക്തനാക്കി. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും രാഷ്ട്രീയക്കാര്‍ സൂരജിനെ രക്ഷിച്ചെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്മാന് സലിംരാജ് പ്രതിയായ കളമശേരി ഭൂമി തട്ടിപ്പ് കേസിലും സൂരജിന്റെ ഇടപെടലിനെക്കുറിച്ച് മൊഴികളുണ്ടായെങ്കിലും സര്‍ക്കാര്‍ അതെല്ലാം ഒതുക്കിതീര്‍ത്തു.
കോടികളുടെ അവിഹിത സ്വത്ത് സമ്പാദിച്ചതിനെ അഞ്ച് വിജിലന്‍സ് കേസുകളില്‍ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കെ സിബി മാത്യൂസ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ ആര്.ഡി.ഒ, കോഴിക്കോട് കളക്ടര്‍ എന്നീ പദവികളിലിരിക്കെയെല്ലാം സൂരജിനെതിരെ വിജിലന്‍സ് കേസുകളുണ്ടായിരുന്നു. നിരവധി കേസുകള്‍ ഉണ്ടായിരിക്കെ തന്നെ പുതിയ പദവികള്‍ സൂരജിനെ തേടിയെത്തിയത് വ്യവസ്ഥിതിയുടെ വല്ലാത്ത അപചയത്തിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്.
Discussion about this post