രാജ്യതലസ്ഥാനമായ ഡൽഹി പോളിംഗ് ബൂത്തിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ് അരവിന്ദർ സിംഗ് ലൗലിയുടെ രാജി. ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിൽ കടുത്ത അതൃപ്തി ഉണ്ടായിരുന്ന ലൗലി പ്രവർത്തന സ്വാതന്ത്ര്യമില്ലെന്ന് പരാതിപ്പെട്ടാണ് കോൺഗ്രസിന്റെ ഡൽഹി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. അരവിന്ദർ സിംഗ് ലൗലി മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ലോക്സഭാ സീറ്റായിരുന്നു നോർത്ത് ഈസ്റ്റ് ഡൽഹി. എന്നാൽ, രാജ്യദ്രോഹ കുറ്റത്തിന് നടപടി നേരിട്ട വിവാദ നേതാവ് കനയ്യ കുമാറിനെയാണ് കോൺഗ്രസ് ഇവിടെ നിർത്തിയത്. അരവിന്ദർ സിംഗ് ലൗലിയുടെ പടിയിറക്കത്തിന് പിന്നിലെ പ്രധാന കാരണം ഇതാണെന്നാണ് റിപ്പോർട്ട്.
സിഖ് വിഭാഗക്കാരനായ അരവിന്ദർ സിംഗ് ലൗലി കോൺഗ്രസ് വിട്ടത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കും. 1984ലെ സിഖ് വംശഹത്യയെ തുടർന്ന് കോൺഗ്രസുമായി അകന്ന സിഖുകാരെ വീണ്ടും അടുപ്പിക്കാൻ അരവിന്ദർ സിംഗ് ലൗലി അടുത്തിടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡൽഹിയിൽ സിഖ് മത വിഭാഗക്കാർക്ക് മേധാവിത്വമുള്ള തിലക് നഗറിൽ അരവിന്ദർ സിംഗ് ലൗലി കോൺഗ്രസ് കൊടി ഉയർത്തി സമുദായത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചിരുന്നു. ആറ് മാസം മുൻപ് നടന്ന പരിപാടിയെ അഭിനന്ദിച്ച കോൺഗ്രസ് നേതൃത്വം അരവിന്ദർ സിംഗ് ലൗലിയെ ‘ദില്ലി കാ സർദാർ’ എന്നാണ് അന്ന് വിശേഷിപ്പിച്ചിരുന്നത്.
അരവിന്ദർ സിംഗ് ലൗലിയുടെ രാജി ഡൽഹിയിലെ സിഖ് മതക്കാർക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ കോൺഗ്രസ്-എഎപി സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിൽ
നാലെണ്ണത്തിൽ എഎപിയും മൂന്ന് സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഡൽഹി ഭരിക്കുന്ന എഎപി സർക്കാരിനെതിരെ മദ്യ കുംഭകോണ കേസിൽ ഉൾപ്പെടെ നിരന്തരം ശബ്ദിച്ചിരുന്ന കോൺഗ്രസ് പ്രാദേശിക നേതൃത്വം സഖ്യത്തിനെതിരായിരുന്നു.
ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അരവിന്ദർ സിംഗ് ലൗലിയും സന്ദീപ് ദീക്ഷിതും അടക്കം എഎപിയുമായുള്ള സഖ്യത്തിനെ എതിർത്തിരുന്നു. ഡൽഹിയിൽ പാർട്ടിയെ വീണ്ടും ശക്തിപ്പെടുത്താൻ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കണമെന്ന വാദമാണ് ഇവർ മുന്നോട്ടുവെച്ചത്. എന്നാൽ, ഈ വാദഗതി തള്ളിക്കൊണ്ടായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ് എഎപിയുമായി സഖ്യത്തിൽ ഏർപ്പെട്ടത്. ഡൽഹിക്ക് പുറത്ത് നിന്നുള്ള കനയ്യ കുമാറിനെ ഡൽഹി നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതോടെ പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്ത് വരികയായിരുന്നു.
മണ്ഡലത്തിൽ യാതൊരു ബന്ധവുമില്ലാത്ത ബീഹാറുകാരനായ കനയ്യ കുമാറിനെ വടക്കുകിഴക്കൻ ഡൽഹിയിൽ കെട്ടി ഇറക്കിയതാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നീരസത്തിന് വഴിവെച്ചത്. രാജ്യദ്രോഹ കേസിൽ നിയമ നടപടികൾ നേരിട്ട ഒരു വിവാദ വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയത് ഡൽഹിയിലും ഉത്തരേന്ത്യയിലും ബിജെപി വലിയ പ്രചാരണമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഡൽഹി കോൺഗ്രസിന്റെ തലവനായ അരവിന്ദർ സിംഗ് ലൗലി തന്നെ സ്ഥാനമൊഴിഞ്ഞിരിക്കുന്നത്.
കോൺഗ്രസ് ദേശീയ നേതൃത്വം വിശ്വസ്തനായി കണ്ടിരുന്ന ലൗലിയെ , മല്ലികാർജുൻ ഖാർഗെ പാർട്ടി പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ നാലംഗ സെൻട്രൽ ഇലക്ഷൻ അതോറിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. 1998ൽ ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദർ സിംഗ് ലൗലി, പിന്നീട് ഷീല ദീക്ഷിത് സർക്കാരിൽ മന്ത്രിയുമായി. ഷീല ദീക്ഷിതിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ലൗലി വിദ്യാഭ്യാസം, ഗതാഗതം, നഗരവികസനം എന്നീ തന്ത്രപ്രധാന വകുപ്പുകളായിരുന്നു വിവിധ ടേമുകളിലായി വഹിച്ചിരുന്നത്.
2017ൽ കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട് കുറച്ച് കാലം ബിജെപിയിൽ പ്രവർത്തിച്ചെങ്കിലും മാതൃ പ്രസ്ഥാനത്തിലേക്ക് തിരികെ പോകുകയായിരുന്നു. അരവിന്ദർ സിംഗ് ലൗലി ഇക്കുറി ബിജെപിയിലേക്ക് ചേക്കേറുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച ശേഷം തൽക്കാലം ഒരു പാർട്ടിയിലും പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അരവിന്ദർ സിംഗ് പറഞ്ഞത്.
ഡൽഹിയിലെ 7 ലോക്സഭാ സീറ്റുകളിലേക്ക് മേയ് 25നാണ് വോട്ടെടുപ്പ്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയിലെ എല്ലാ സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ബിജെപിയുടെ ആധിപത്യത്തിന് ഇത്തവണ വിലങ്ങിടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കോൺഗ്രസും എഎപിയും ഡൽഹിയിൽ ഒരുമിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചത്. എന്നാൽ, പരസ്പരം പഴിചാരിയ രണ്ട് പാർട്ടികൾ ശത്രുത മറന്ന് പെട്ടെന്ന് ഒന്നിച്ചത് കോൺഗ്രസ് പ്രാദേശിക ഘടകത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് അരവിന്ദർ സിംഗ് ലൗലിയുടെ രാജി.
പാർട്ടി സ്ഥാപകൻ അരവിന്ദ് കെജ്രിവാൾ തന്നെ അഴിമതി കേസിൽ ജയിലിൽ പോയ സാഹചര്യത്തിൽ എഎപിയുമായുള്ള സഖ്യം കോൺഗ്രസിന് ഡൽഹിയിൽ ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളത്. ഡൽഹി രാഷ്ട്രീയം ആഴത്തിൽ പിന്തുടരുന്ന രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവർത്തകരും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.
Discussion about this post