ഡൽഹി: സാക്കിർ നായിക് അടക്കമുള്ള കുറ്റവാളികൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ അമാന്തം അരുതെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്റർപോൾ സെക്രട്ടറി ജനറൽ യൂജിൻ സ്റ്റോക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ആവശ്യം ഉന്നയിച്ചത്.
മയക്കുമരുന്ന് കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ആഗോള ഭീകരവാദം എന്നീ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിൽ കൈക്കൊള്ളുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്റർപോളിന്റെ സഹായത്തോടെ ഭീകരവാദികളെയും സാമ്പത്തിക കുറ്റവാളികളെയും അമർച്ച ചെയ്യാൻ ഇന്ത്യക്ക് അതിവേഗം സാധിക്കുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
സി ബി ഐയുടെ അഭ്യർത്ഥന പ്രകാരം റെഡ് കോർണർ നോട്ടീസുകൾ ഇന്റർപോൾ പുറപ്പെടുവിക്കുന്നത് തൃപ്തികരമായ വേഗത്തിലാണ്. ഈ വർഷം ഇതു വരെ റെഡ് കോർണർ നോട്ടീസുകളുമായി ബന്ധപ്പെട്ട് സിബിഐ 41 അപേക്ഷകൾ നൽകിയതിൽ 32 എണ്ണവും ഇന്റർപോൾ അംഗീകരിച്ചു. ഇതിൽ സംതൃപ്തി അറിയിച്ച അമിത് ഷാ, മറ്റുള്ള വിഷയങ്ങളിൽ തീരുമാനം ത്വരിതപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു.
യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന തരത്തിൽ ആശയപ്രചാരണം നടത്തി മലേഷ്യയിലേക്ക് കടന്നു കളഞ്ഞതിനാണ് സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടും ഇത്തരം കേസുകളിൽ നടപടികൾ വേഗത്തിലാക്കുന്നതിന് കർമ്മ പദ്ധതി ആവിഷ്കരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
അമിത് ഷായുടെ ആശയങ്ങൾ സ്വാഗതം ചെയ്യുന്നതായും ഭീകരതയ്ക്കെതിരായ പ്രവർത്തനങ്ങളിൽ ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും ഇന്റർപോൾ സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഭീകരവിരുദ്ധതയും സൈബർ കുറ്റകൃത്യങ്ങളുമാണ് ഇന്റർപോളിന്റെ പ്രഥമ പരിഗണനാ പട്ടികയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കുറ്റവാളികളെ എതിരിടുന്നതിന് ഇന്റർപോളിന്റെ വിവരശേഖരം പ്രയോജനപ്പെടുത്താൻ ഇന്ത്യയെ ക്ഷണിക്കുന്നതായും ഇന്റർപോൾ സെക്രട്ടറി ജനറൽ യൂജിൻ സ്റ്റോക് വ്യക്തമാക്കി
Discussion about this post