കൊച്ചി:പാലാരിവട്ടം പാലം നിർമാണം അഴിമതിക്കേസിൽ മുൻകൂർ ജാമ്യം തേടി കിറ്റ്‌കോ മുൻ എംഡി സിറിയക് ഡേവിസും സീനിയർ കൺസൾട്ടന്റ് ഷാലിമാറും ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി ഉബൈദ് വിജിലൻസിന്റെ നിലപാട് തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള നടപടികൾ മാത്രമേ ഉണ്ടായിട്ടുള്ളൂയെന്നും ഹർജിയിൽ സിറിയക് ഡേവിസ് പറയുന്നു. അന്വേഷണ സംഘം അനാവശ്യമായി അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും, അറസ്റ്റ് ചെയ്താൽ കസ്റ്റഡിയിൽ പീഡനമുണ്ടാവുമെന്നും ഹർജിയിൽ പറയുന്നു. ഇക്കാരണങ്ങളാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിലെ എട്ടാം പ്രതി കൂടിയായ തന്നെ അന്വേഷണ സംഘം കസ്റ്റഡിയിൽ പീഡിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് സീനിയർ കൺസൾട്ടന്റ് ഷാലിമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പറയുന്നു. കിറ്റ്‌കോയിലെ ചില ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പാലം നിർമാണത്തിൽ നേരിട്ട് പങ്കില്ല. പല തവണ വിജിലിൻസ് ചോദ്യം ചെയ്തു. അറിയാവുന്ന എല്ലാ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഹർജിയിൽ പറയുന്നു
Discussion about this post