അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധ്യത. ശിവകുമാറിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടും.
വൈദ്യപരിശോധനയ്ക്ക് ഡൽഹി ആർ.എം.എൽ ആസ്പ്ത്രിയിൽ എത്തിച്ച ഡി.കെ.ശിവകുമാർ അവിടെ തന്നെ തുടരുകയാണ്. ശിവകുമാറിന് നെഞ്ചു വേദന അനുഭവപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)ഇന്നലെ രാത്രി ശിവകുമാറിനെ അറസ്റ്റു ചെയ്തത്.
ചോദ്യം ചെയ്യലിൽ ഡി.കെ. ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.ശിവകുമാറിന്റെ സ്ഥാപനങ്ങളിൽ നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് വിശദീകരണം നല്കാൻ ശിവകുമാറിന് കഴിഞ്ഞില്ല എന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് കോടി രൂപയുടെ കളളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്,ഹവാല ഇടപാട് വകുപ്പുകളിലാണ് ഇഡിയുടെ കേസ്
2017 ഓഗസ്റ്റിൽ കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി എട്ട് കോടി രൂപയാണ് അന്ന് പിടിച്ചെടുത്തത്. തന്റെ സുഹൃത്തായ ഒരു വ്യവസായുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. ആദായ നികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്സ്മെന്റ് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുളള ശിവകുമാറിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Discussion about this post