പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച ആകാശ് മിസൈലുകൾ വാങ്ങാനായി 5000 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകി. പാക്കിസ്ഥാൻ, ചൈന അതിർത്തികളിലായിരിക്കും മിസൈലുകൾ വിന്യസിക്കുക.
മൂന്നു വർഷമായുള്ള നിർദേശമാണു കേന്ദ്ര സർക്കാർ ഇപ്പോൾ അംഗീകരിച്ചത്. ഇന്ത്യ സ്വന്തമായി നിർമിച്ച മധ്യദൂര കര– വ്യോമ മിസൈലാണ് ആകാശ്. സൂപ്പർസോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണു പ്രത്യേകത.
75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ കുതിക്കും.
യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 2015 ജൂലൈ 10നാണ് ആകാശ് മിസൈൽ വ്യോമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് കരസേനയുടെയും ഭാഗമായി. ഇന്ത്യയിൽ നിന്ന് ആകാശ് മിസൈലുകൾ വാങ്ങാൻ ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ട്.
Discussion about this post