പാലാ ഉപതരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ ജോസ്.കെ മാണി പക്ഷം അപമാനിച്ചതിനു പിന്നാലെയാണ് ഇത്തരത്തില്‍ തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് അറിയിച്ചു.
‘യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് എത്തിയപ്പോള്‍ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം ഞങ്ങള്‍ക്കേറ്റ മുറിവാണ്. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കും’. സജി മഞ്ഞക്കടമ്പന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിജെ ജോസഫിനെ പ്രസംഗിക്കുന്നതിനിടെ ഭീഷണിപ്പെടുത്തുകയും ജോസഫിനെതിരെ തെറിയഭിഷേകം ഉണ്ടാവുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറകില്‍ പമ്മി നിന്ന് തെറിവിളിക്കുകയായിരുന്നു. മാധ്യമസെല്‍ കണ്‍വീനറായ ജയകൃഷ്ണന് പുളിയേടത്താണ് ഏറ്റവുമധികം ചീത്തവിളിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തിയ പ്രധാനകണ്ണിയും ഇയാളാണ്. യു.ഡി.എഫ്.നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. രേഖാമൂലമുള്ള പരാതി ഇന്ന് നല്‍കും. സംഭവത്തില്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ 12പേര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സജി മഞ്ഞക്കടമ്പന് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.ജെ.ജോസഫിനെ പ്രവര്‍ത്തകര്‍ കൂകി വിളിക്കുകയും ജോസ് കെ.മാണിക്ക് ജയ് വിളിക്കുകയും ചെയ്തിരുന്നു.
Discussion about this post