ഡൽഹി: ചന്ദ്രയാൻ-2ന്റെ ഓർബിറ്റർ ഏഴ് വർഷം വരെ നിലനിൽക്കാൻ സാദ്ധ്യതയെന്ന് ഐ എസ് ആർ ഒ. നേരത്തെ പ്രവചിക്കപ്പെട്ട കാലാവധി ഒരു വർഷമായിരുന്നു. ഐ എസ് ആർ ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ദൗത്യമായിരുന്നു ചന്ദ്രയാനെന്നും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയെന്നത് വിപ്ലവകരമായ ആശയമായിരുന്നെന്നും ഐ എസ് ആർ ഒ വിശദീകരിച്ചു.
#Chandrayaan2 mission was a highly complex mission, which represented a significant technological leap compared to the previous missions of #ISRO to explore the unexplored south pole of the Moon.
For more updates please visit https://t.co/4vIrztVnng
— ISRO (@isro) September 7, 2019
ഓർബിറ്റർ ഇപ്പോൾ നിശ്ചിത ഭ്രമണപഥത്തിലാണ്. ചന്ദ്രന്റെ പരിണാമം, ചന്ദ്രോപരിതലത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സാന്നിദ്ധ്യം, ധ്രുവ പ്രദേശങ്ങളുടെ സ്വഭാവം എന്നിവയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ശേഖരിക്കാൻ അതിന് സാധിക്കും. ഒരു വർഷത്തിന് പകരം ഏഴ് വർഷത്തെ വിവരങ്ങൾ എന്നത് നിസ്സാരമല്ല. അത് തുടർഗവേഷണങ്ങൾക്ക് വലിയ സഹായം നൽകും. ഐ എസ് ആർ ഓ വ്യക്തമാക്കി.
ഇതുവരെയുള്ള ചന്ദ്ര ദൗത്യങ്ങളിൽ ഉപയോഗിച്ചതിനേക്കാൾ മികച്ച റെസല്യൂഷൻ ഉള്ള ക്യാമറയാണ് ചന്ദ്രയാൻ-2ലെ ഓർബിറ്ററിന്റേത്. അത് പകർത്തുന്ന മിഴിവുറ്റ ചിത്രങ്ങൾ ഇന്ത്യക്ക് മാത്രമല്ല ആഗോള ശാസ്ത്ര സമൂഹത്തിനാകെ മുതൽക്കൂട്ടാണ്.
ഭ്രമണപഥത്തിൽ നിന്ന് 35 കിലോമീറ്റർ വിജയകരമായി സഞ്ചരിച്ചാണ് ലാൻഡർ വിക്രം 2 കിലോമീറ്റർ അടുത്ത് വരെ എത്തിയത്. ഈ ഘട്ടം എത്തുന്നത് വരെയുള്ള സമയം കൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
ചന്ദ്രയാൻ-2നെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം എന്നത് ഇതു വരെ ആരും പഠനം നടത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവമായിരുന്നു അതിന്റെ ലക്ഷ്യം എന്നതാണ്. മാത്രമല്ല ഓർബിറ്ററും ലാൻഡറും റോവറും കൃത്യമായ ഏകോപനത്തോട് കൂടി പ്രവർത്തിച്ചിരുന്നു.
ജൂലൈ 22ന് ചന്ദ്രയാൻ പ്രയാണമാരംഭിക്കുമ്പോൾ മുതൽ ഇന്ത്യ മാത്രമല്ല ലോകമെമ്പാടും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷ നിരാശക്ക് വഴി മാറേണ്ടതില്ല. ഒറ്റ ദൗത്യത്തിൽ ചന്ദ്രനിലെ അന്തരീക്ഷത്തിന്റെ ഘടന, ഉപരിതലത്തിന്റെ സവിശേഷത, ഉപോപരിതലത്തിന്റെ പ്രത്യേകത എന്നിവയെക്കുറിച്ചുള്ള പുതിയ അറിവുകൾ ശാസ്ത്രലോകത്തിന് നൽകാനും പുതിയ, കുറ്റമറ്റ ഗവേഷണങ്ങൾക്ക് വഴിമരുന്നിടാനും അതിന് സാധിച്ചിരിക്കുന്നു.
Discussion about this post