ഡൽഹി: കശ്മീരിൽ ഭീകരരെ പിടികൂടിയ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും സൈന്യം സുരക്ഷ ശക്തമാക്കി. കശ്മീരിലെ സോപോറിൽ നിന്നാണ് എട്ട് ലഷ്കർ ഭീകരർ സൈന്യത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന സൈനിക മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോട്ടുകൾ കണ്ടെത്തിയ വിഷയത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
രണ്ട് ദിവസം മുൻപ് സോപോറിലെ ദംഗർപൊരയിൽ രണ്ടരവയസ്സുള്ള കുഞ്ഞിനെയടക്കം നാല് പേരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് സൈന്യം കൈക്കൊണ്ട അതിശക്തമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഭീകരർ പിടിയിലായിരിക്കുന്നത്.
അതിനിടെ ഇന്ത്യയിലേക്കുള്ള പാക് സൈന്യത്തിന്റെ ബോർഡർ ആക്ഷൻ ടീമിന്റെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതിന്റെ വീഡിയോ സൈന്യം പുറത്തു വിട്ടിരുന്നു . കുപ്വാരയിലെ കേരനിൽ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
Discussion about this post