പട്ന: ബിഹാറിൽ ഇക്കുറി 2010 ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇരുനൂറിൽ അധികം സീറ്റുമായി എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ജെ ഡി യുവും ബിജെപിയുമായി നിലവിൽ ഒരു പ്രശ്നവുമില്ലെന്നും മാദ്ധ്യമങ്ങൾക്കാണ് പ്രശ്നമുണ്ടാക്കാൻ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേങ്ങൾ നടത്തുന്നവർ രാഷ്ട്രീയ മര്യാദ അറിയാത്തവരാണെന്നും അവർക്ക് മറുപടി പറയാൻ തനിക്ക് സമയവും സൗകര്യവുമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ഇത്തരം തന്ത്രങ്ങളിൽ വീണു പോകരുതെന്ന് പാർട്ടി പ്രവർത്തകർക്ക് ഉപദേശം നൽകിയിട്ടുണ്ടെന്നും ബിഹാർ മുഖ്യമന്ത്രി അറിയിച്ചു. ജെഡിയുവിന്റെ സംസ്ഥാന സമിതി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2010 നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാവർക്കും ഓർമ്മയുണ്ടാകും. ഞങ്ങൾ അധികാരത്തിലെത്തുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അന്ന് ഞങ്ങൾ 243ൽ 206 സീറ്റുകൾ നേടിയാണ് സംശയങ്ങൾക്ക് മറുപടി നൽകിയത്. ഇത്തവണയും സംശയമുള്ളവർക്ക് കടന്നു വരാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ബിജെപിയും ജെഡിയുവുമായി മികച്ച ബന്ധമാണ് നിലനിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നയങ്ങൾക്ക് ബിഹാറിന്റെ മാത്രമല്ലാ രാജ്യത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടെന്നും നിതീഷ് കുമാർ പ്രഖ്യാപിച്ചു.
ബിഹാറിൽ അടുത്ത വർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. നിലവിൽ എൻഡിഎ സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
Discussion about this post